
ന്യൂഡല്‍ഹി: ഫെബ്രുവരി 1 തൊട്ട് ഇതുവരെ ലൈഫ് ഇന്‍ഷുറര്‍മാരുടെ വിപണി മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞു. നഷ്ടമുണ്ടാക്കുന്ന നികുതി നിയമങ്ങള്‍ ബജറ്റിലുള്‍പ്പെടുത്തിയതാണ് കാരണം. എന്നാല്‍ ഏപ്രിലവസാനത്തിലേയ്ക്കെത്തുമ്പോള്‍ കാര്യങ്ങള്‍ തിരിച്ചാണ്.
ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ ഏകദേശം ഒരു ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഓഹരികള്‍ ഏകദേശം 2 ശതമാനവും മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഏകദേശം 1 ശതമാനവും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവ 3 ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
5 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ വരുമാനത്തിന് ഉടമയുടെ കൈയില്‍ നിന്ന് നികുതി ചുമത്തുമെന്നായിരുന്നു ബജറ്റ് നിര്‍ദ്ദേശം. കൂടാതെ, മിക്കവാറും എല്ലാ ഇളവുകളും നീക്കം ചെയ്യുന്ന പുതിയ നികുതി സമ്പ്രദായം 2023-24 മുതല്‍ ഡിഫോള്‍ട്ട് ടാക്സ് വ്യവസ്ഥയായി കൊണ്ടുവന്നു. എന്നാല്‍ ഇത് ഓപ്ഷനലായിരുന്നു.
ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ സ്വാഭാവികമായും ഓഹരികള്‍ ഇടിവ് നേരിട്ടു.ഏപ്രില്‍ 1 നാണ് ഈ തീരുമാനം പ്രബല്യത്തിലായത്. എന്നാല്‍ ഏപ്രില്‍ ഒന്നിന് മറ്റൊരു നികുതി നിയമ മാറ്റവും സംഭവിച്ചു.
ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളെയെല്ലാം മാര്‍ജിനല്‍ ടാക്സ് നിരക്കിന് കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ അവയിലെ ഇന്‍ഡെക്സേഷന്‍ ആനുകൂല്യം നീക്കം ചെയ്തു. ഈ ഡെബറ്റ് ഫണ്ടുകളിലേക്കുള്ള ചില നിക്ഷേപങ്ങള്‍ ഇപ്പോള്‍ ചെറിയ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികളിലേക്ക് ഒഴുകുകയാണ്.