
മലപ്പുറം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്ക്ക് 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർധന.
മലപ്പുറം ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി. ജോയ് എം.എൽ.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ സുഭാഷ്, കേരളബാങ്ക് സി.ഇ ഒ രാജൻ എന്നിവർ പങ്കെടുത്തു.
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്:
• 15 ദിവസം മുതൽ 45 ദിവസം വരെ 6.00%
• 46 ദിവസം മുതൽ 90 ദിവസം വരെ 6.50%
• 91 ദിവസം മുതൽ 179 ദിവസം വരെ 7.00 %
• 180 ദിവസം മുതൽ 364 ദിവസം വരെ 7.25 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്:
• 15 ദിവസം മുതൽ 45 ദിവസം വരെ 5.50 ശതമാനം
• 46 ദിവസം മുതൽ 90 ദിവസം വരെ 6.00 %
• 91 ദിവസം മുതൽ 179 ദിവസം വരെ 6.25 %
• 180 ദിവസം മുതൽ 364 ദിവസം വരെ 6.75%
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 7.25%
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.00%