തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താൻ അദാനിയുമായി ചേർന്ന് അന്താരാഷ്‌ട്ര കോൺക്ലേവ് സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ.
സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (വിസിൽ) അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമാണ് ഒക്‌ടോബറിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സെപ്‌തംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുന്നതിന് പിന്നാലെയാണിത്.
കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവ് നടത്താനാണ് ആലോചന. ലോകത്തെ അമ്പതോളം പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ ഉടമസ്ഥരെ കോൺക്ലേവിലേക്ക് ക്ഷണിക്കും. മാരിടൈം ബിസിനസുമായി ബന്ധപ്പെട്ട പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും.
മുഖ്യമന്ത്രി ഉൾപ്പെടെയുളള സംസ്ഥാന മന്ത്രിമാർക്കൊപ്പം കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്‌കരിയെയും സർബാനന്ദ സൊനോവാളിനെയും ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ആലോചന. അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയും കോൺക്ലേവിൽ പങ്കെടുക്കാനെത്തും.
പ്രാഥമികതലത്തിൽ ധാരണായായ ശേഷം സ്വാഗതസംഘം രൂപീകരണത്തിലേക്ക് അതിവേഗം കടക്കാനാണ് തീരുമാനം.
കോൺക്ലേവിൽ പങ്കെടുക്കാനെത്തുന്ന വ്യവാസിയകളെയെല്ലാം വിഴിഞ്ഞം തുറമുഖത്തേക്കും എത്തിക്കും. ഇവർക്കായി തുറമുഖ പ്രദേശത്ത് ചെറുയാത്രയും ഒരുക്കും. തുറമുഖം നേരിട്ട് കണ്ട് മനസിലാക്കാനാണ് ഇത്.
തുറമുഖത്തിനൊപ്പം വ്യവസായ ഇടനാഴി ഉൾപ്പെടെയുളള അനുബന്ധ വികസനങ്ങളും വ്യവസായികൾക്ക് പരിചയപ്പെടുത്തും. കണ്ടെയ്‌നർ നീക്കം നേരിട്ട് കാണാനുളള അവസരവുമൊരുക്കും.
തുറമുഖം കേന്ദ്രീകരിച്ചുളള വികസനത്തിന് പരമാവധി നിക്ഷേപം എത്തിക്കുകയാണ് ലക്ഷ്യം.