കൊച്ചി: യുഎസിലെ സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർച്ച ഇന്ത്യയിലെ ബാങ്കുകൾക്കു നേട്ടമാകുന്നു. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളുടേതും ഇന്ത്യൻ – അമേരിക്കൻ സ്‌റ്റാർട്ടപ്പുകളുടേതുമായി എസ്‌വിബിയിലുണ്ടായിരുന്ന 1700 കോടിയോളം രൂപയ്‌ക്കു തുല്യമായ ഡോളർ നിക്ഷേപത്തിന്റെ നല്ല പങ്കും ഗുജറാത്തിലെ ഗിഫ്‌റ്റ് സിറ്റിയിലുള്ള ബാങ്ക് ശാഖകളിലേക്കാണ് എത്തുന്നത്.
എസ്‌വിബിയിലെ ഇൻഷുർ ചെയ്‌തതും അല്ലാത്തതുമായ മുഴുവൻ നിക്ഷേപവും റിസീവറായി നിയമിക്കപ്പെട്ട യുഎസ് ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ പുതുതായി രൂപീകരിച്ച ‘ബ്രിജ് ബാങ്ക്’ എന്ന താൽക്കാലിക സംവിധാനത്തിലേക്കു മാറ്റിയിരുന്നു.
തകർന്ന ബാങ്കിൽനിന്ന് ഇഷ്‌ടമുള്ള ബാങ്കുകളിലേക്കു നിക്ഷേപം മാറ്റാൻ അക്കൗണ്ട് ഉടമകൾക്ക് അവസരം നൽകുന്നതിനുവേണ്ടിയുള്ള സംവിധാനമാണിത്. ഈ അവസരം ഉപയോഗിച്ചാണ് ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളും ഇന്ത്യൻ – അമേരിക്കൻ സ്‌റ്റാർട്ടപ്പുകളും നിക്ഷേപം ഗിഫ്‌റ്റ് സിറ്റിയിലെ ബാങ്കുകളിലേക്കു മാറ്റുന്നത്.
അൻപതിലേറെ സ്‌റ്റാർട്ടപ്പുകൾ ഗിഫ്‌റ്റ് സിറ്റിയിലെ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ചു നിക്ഷേപം മാറ്റിക്കഴിഞ്ഞു.
ആർബിഎൽ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണു ഗിഫ്‌റ്റ് സിറ്റി അക്കൗണ്ട് ആരംഭിക്കാൻ സ്‌റ്റാർട്ടപ്പുകളെ പ്രധാനമായും പ്രേരിപ്പിക്കുന്നത്.
രാജ്യാന്തര പണമിടപാടു കേന്ദ്രം എന്ന പദവിയോടെ സംസ്‌ഥാന സർക്കാരിന്റെ ഉത്സാഹത്തിൽ രൂപംകൊണ്ട ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് – സിറ്റി (ഗിഫ്‌റ്റ് സിറ്റി) ബദൽ സൗകര്യം എന്ന നിലയിൽ നിക്ഷേപകർക്ക് ആകർഷകമാകാനുള്ള കാരണങ്ങൾ പലതാണ്.
അക്കൗണ്ട് മാറ്റത്തിനു യുഎസിൽ നാലു ദിവസത്തോളമെടുക്കുമെങ്കിൽ ഗിഫ്‌റ്റ് സിറ്റിയിൽ അത് ഒറ്റ ദിവസംകൊണ്ടു സാധ്യമാകുന്നു എന്നതാണു പ്രധാന കാരണം.
യുഎസ് ഡോളറിലോ മറ്റു രാജ്യങ്ങളുടെ കറൻസികളിലോ ബഹുരാഷ്‌ട്ര കറൻസികളിലോ നിക്ഷേപത്തിനുള്ള സൗകര്യമാണു മറ്റൊന്ന്.
യുഎസിലെതന്നെ ഏതെങ്കിലും ബാങ്കിലേക്കു നിക്ഷേപം മാറ്റുന്നതിനെ അപേക്ഷിച്ചു സുഭദ്രം ഇന്ത്യൻ ബാങ്കുകളാണെന്ന തിരിച്ചറിവും അപ്രധാനമല്ലാത്ത കാരണമാണ്.