ദുബായ്: ഒക്‌ടോബർ 28ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കാൻ ഉദ്ദേശിക്കുന്ന ലുലു റീട്ടെയിൽ ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) യുഎഇക്ക് പുറത്തുള്ള വ്യക്തിഗത നിക്ഷേപകർക്കും സബ്‌സ്‌ക്രൈബ് ചെയ്യാനാകും.
ലുലു റീട്ടെയിലിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമായ ലഭ്യമായ വിവരങ്ങൾ പ്രകാരം റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ ആവശ്യകതകൾ പാലിക്കുന്നിടത്തോളം വിദേശ നിക്ഷേപകർക്ക് ഐപിഒയിൽ പങ്കെടുക്കാം.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻ-ജിസിസി റീട്ടെയിലർ സ്ഥാപന ശൃംഖലയായ ലുലു അതിന്‍റെ 25 ശതമാനം ഓഹരികൾ ഒരു ഐപിഒ വഴി 0.051 ദിർഹം എന്ന നാമമാത്ര മൂല്യത്തിൽ വിൽക്കും.
ഒക്ടോബർ 28 മുതൽ നവംബർ 5 വരെ നടക്കുന്ന മൂന്ന് ഘട്ട ഐപിഒ വഴി കമ്പനി 2.582 ബില്യൺ അഥവാ 258 കോടിയിലേറെ ഓഹരികൾ വിൽക്കും. അന്തിമ ഓഫർ വില യഥാസമയം വെളിപ്പെടുത്തും. ഇത് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.
ലുലു റീട്ടെയിലിന്‍റെ ഐപിഒയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ജിസിസിയിലെയും മറ്റ് രാജ്യങ്ങളിലെയും റീട്ടെയിൽ നിക്ഷേപകർക്ക് ഒരു റീട്ടെയിൽ ഓപ്ഷൻ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ള നിക്ഷേപകർക്കായി വിശദമായ പതിവുചോദ്യങ്ങളും ഉത്തരങ്ങളും ഓൺലൈനിൽ ലഭ്യമാണ്.
ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, മഷ്‌റഖ്, എമിറേറ്റ്‌സ് എൻബിഡി എന്നിവയാണ് സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വീകരിക്കുന്ന ബാങ്കുകൾ.
അബുദാബി കൊമേഴ്‌സ്യൽ ബാങ്കും ഫസ്റ്റ് അബുദാബിയുമാണ് സംയുക്ത ലീഡ് സ്വീകരിക്കുന്ന സ്ഥാപനങ്ങൾ. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ഇഎഫ്ജി ഹെർമിസ് യുഎഇ എന്നിവയാണ് ജോയിന്‍റ് ലീഡ് മാനേജർമാർ.
യുഎഇയിലെ ഒരു ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന്, റീട്ടെയിൽ നിക്ഷേപകർക്ക് ഒരു ദേശീയ നിക്ഷേപക നമ്പർ (എൻഐഎൻ) ഉണ്ടായിരിക്കണം. അത് ബ്രോക്കറേജ് സ്ഥാപനങ്ങൾ വഴി ലഭിക്കും.
യുഎഇ ബ്രോക്കറേജുകളുടെ വെബ്‌സൈറ്റുകളിൽ അവർക്ക് മാർഗ്ഗനിർദ്ദേശങ്ങളും വിശദാംശങ്ങളും കണ്ടെത്താനാകും.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഇന്ത്യൻ നിക്ഷേപകർക്കും ലുലു റീട്ടെയിൽ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിയും.
അതേസമയം, ലുലു ഐപിഒയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുഎഇക്ക് പുറത്തുള്ള വ്യക്തിഗത നിക്ഷേപകർ ആദ്യം അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ഒരു എൻഐഎൻ നേടണം.
പങ്കെടുക്കുന്ന ബാങ്കുകൾ നൽകുന്ന ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിങ് പോലുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ അവർക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ പൂർത്തിയാക്കാൻ കഴിയും.
ആദ്യ ട്രാഞ്ചിൽ വ്യക്തിഗത നിക്ഷേപകർക്കുള്ള ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്ഷൻ തുക 5,000 ദിർഹമാണ്, തുടർന്ന് 1,000 ദിർഹം തോതിൽ അധിക നിക്ഷേപം നടത്താ. നിക്ഷേപകർ അവരുടെ രാജ്യങ്ങളിലെ നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഐപിഒയിൽ പങ്കെടുക്കാവൂ.
മൂന്ന് ഘട്ട ഐപിഒയാണ് ലുലു ലക്ഷ്യമിടുന്നത്. വ്യക്തിഗത വരിക്കാർക്കും യോഗ്യരായ ജീവനക്കാർക്കുമുള്ള ആദ്യ ഗഡുവായി, ഓഫറിന്‍റെ 10 ശതമാനമായ 25.8 കോടി ഓഹരികൾ സബ്‌സ്‌ക്രിപ്‌ഷനായി ലഭിക്കും.
യോഗ്യരായ ജീവനക്കാർ ഒഴികെയുള്ള ഓരോ വരിക്കാരനും 1,000 ഷെയറുകളാണ് നീക്കിവച്ചിരിക്കുന്നത്. അതേസമയം യോഗ്യരായ ഓരോ ജീവനക്കാരനും കുറഞ്ഞത് 2,000 ഷെയറുകളെങ്കിലും ഉറപ്പുനൽകും.
സ്ഥാപന നിക്ഷേപകർക്കുള്ള രണ്ടാം ഘട്ടത്തിൽ, ലുലു റീട്ടെയിൽ 229.8 കോടി ഓഹരികൾ വിൽപ്പനയ്ക്കായി ലഭ്യമാക്കും. ഇത് ആകെ ഷെയറിന്‍റെ 89 ശതമാനം വരും. ആകെ ഷെയറിന്‍റെ ഒരു ശതമാനം സീനിയർ എക്‌സിക്യൂട്ടീവുകൾക്കായി മൂന്നാം ഘട്ടത്തിലേക്ക് മാറ്റി വച്ചിട്ടുണ്ട്.
2.58 കോടിയിലധികം ഓഹരികൾ ഈ ഘട്ടത്തിൽ വിൽക്കും.