ജപ്പാൻ കമ്പനിയായ ടിഡികെ കോർപറേഷന്റെ ബാറ്ററി പ്ലാന്റ് വരുന്നത് ഹരിയാനയിൽ ആണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 6000–7000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
ഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ 7000–8000 പേർക്ക് ജോലി ലഭിക്കുമെന്നും കരുതുന്നു. ഹരിയാനയിലെ മനേസറിൽ 180 ഏക്കർ സ്ഥലത്താണ് ഫാക്ടറി. ടിഡികെയുടെ പ്ലാന്റ് പരിസ്ഥിതി അനുമതിയുടെ ഘട്ടത്തിലാണ്.
ഐഫോണുകൾക്കു വേണ്ടി ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്ന കമ്പനിയാണ് ടിഡികെ. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്കായാകും ബാറ്ററികൾ നിർമിക്കുക. ആപ്പിളിനായി ബാറ്ററി അസംബ്ൾ ചെയ്യുന്ന സൺവോഡ ഇലക്ട്രോണിക്സിനാണ് ടിഡികെ ബാറ്ററി നൽകുന്നത്.
നിലവിൽ സൺവോഡ സെല്ലുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചൈനീസ് ബാറ്ററി കമ്പനിയായ അംപെരെക്സ് ടെക്നോളജി ലിമിറ്റഡിനെ(എടിഎൽ) 2005ൽ ഏറ്റെടുത്തതോടെയാണ് ഈ രംഗത്ത് ടിഡികെ കുതിപ്പ് തുടങ്ങിയത്.
എടിഎലിന്റെ സബ്സിഡിയറി കമ്പനിയായ നവിതാസിസ് ഹരിയാനയിലെ ബാവലിൽ റീച്ചാർജബ്ൾ ബാറ്ററികൾ ഉൽപാദിപ്പിക്കുന്നുണ്ട്.