
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ വർധിക്കുമെന്ന് റിപ്പോർട്ട്. 186 ശതമാനം വർധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
നിലവിൽ 9,000 രൂപയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന പെൻഷൻ. 1,25,000 രൂപയാണ് ഏറ്റവും ഉയർന്ന പെൻഷൻ. ഇതിന് പുറമേ 53 ശതമാനം ഡി.ആർ അലവൻസും നൽകുന്നുണ്ട്. നിലവിലെ 9,600 രൂപയെന്ന അടിസ്ഥാന പെൻഷൻ 25,740 രൂപയാക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട്.
എട്ടാം വേതന കമ്മീഷൻ ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഏറ്റവും ഉയർന്ന പെൻഷൻ 1,25,000 രൂപയിൽ നിന്നും 3,57,500 രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഗ്രാറ്റുവിറ്റിയും കുടുംബ പെൻഷനും വർധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ രൂപവത്കരണത്തിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു.
ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മീഷൻ രൂപവത്കരിക്കുന്നത്.