
മുംബൈ: ഇൻഡിട്രേഡ് മൈക്രോഫിനാൻസും ജനകല്യൺ ഫിനാൻഷ്യൽ സർവീസസും തമ്മിൽ ലയിക്കുന്നു. നിർദിഷ്ട ലയനം റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വെള്ളിയാഴ്ച നടന്ന ബോർഡ് മീറ്റിംഗുകൾക്ക് ശേഷം രണ്ട് കമ്പനികളും അറിയിച്ചു.
ഇൻഡിട്രേഡ് മൈക്രോഫിനാൻസിന്റെ മാതൃ കമ്പനിയായ ഇൻഡിട്രേഡ് ക്യാപിറ്റൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള റെഗുലേറ്ററി ഫയലിംഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർദിഷ്ട ഇടപാടിന് ഒക്ടോബർ 7 നടന്ന യോഗത്തിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ഇൻഡിട്രേഡ് ക്യാപിറ്റൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇൻഡിട്രേഡ് ക്യാപിറ്റൽ അതിന്റെ മൈക്രോഫിനാൻസ് വിഭാഗത്തിൽ നേരിട്ട് 70.5 ശതമാനം ഓഹരി കൈവശം വയ്ക്കുന്നു. അതേസമയം കമ്പനിയിലെ ഗ്രൂപ്പ് ഹോൾഡിംഗ് 90% ആണ്. കൂടാതെ ജനകല്യൺ മാനേജിംഗ് ഡയറക്ടർ അലോക് ബിശ്വാസ് ലയിപ്പിച്ച സ്ഥാപനത്തിന് നേതൃത്വം നൽകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ലയന ശേഷം സ്ഥാപനത്തെ ഇൻഡിട്രേഡ് ജനകല്യൺ മൈക്രോഫിനാൻസ് എന്ന് പുനർനാമകരണം ചെയ്യും. നിലവിൽ ഇൻഡിട്രേഡ് മൈക്രോഫിനാൻസിന് ഏകദേശം 350 കോടിയുടെയും ജനകല്യാണിന് 135 കോടി രൂപയുടെയും ലോൺ ബുക്കാണ് ഉള്ളത്. അതിനാൽ സംയുക്ത സ്ഥാപനത്തിന് 500 കോടി രൂപയുടെ പോർട്ട്‌ഫോളിയോയും ഏകദേശം നാല് ലക്ഷം ഉപഭോക്താക്കളും ഉണ്ടായിരിക്കും.
ഇൻഡിട്രേഡ് മൈക്രോഫിനാൻസിന്റെ കുടിശ്ശികയുള്ള വായ്പകളുടെ നാലിൽ മൂന്ന് ഭാഗവും കർണാടക, കേരളം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. മറുവശത്ത്, കിഴക്കൻ സംസ്ഥാനങ്ങളായ അസം, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ജനകല്യാണിന് ശക്തമായ സാന്നിധ്യമുള്ളത്.