
ടോക്കിയോ: ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌ശക്തിയായ ജപ്പാനും നാണയപ്പെരുപ്പത്തിൽപ്പെട്ട് പതറുന്നു. ഒക്‌ടോബറിൽ ജപ്പാന്റെ ഉപഭോക്തൃ (റീട്ടെയിൽ) നാണയപ്പെരുപ്പം 40 വർഷത്തെ ഉയരത്തിലെത്തി.
കറൻസിയായ ജാപ്പനീസ് യെന്നിന്റെ തളർച്ചയും ഉയന്ന ഇറക്കുമതിച്ചെലവുമാണ് തിരിച്ചടി. സെപ്തംബറിലെ 3 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കൂടിയത്. നിരീക്ഷകർ പ്രവചിച്ച 3.5 ശതമാനത്തെയും ഇതുകടത്തിവെട്ടി.
ഇറാൻ-ഇറാക്ക് യുദ്ധത്തെ തുടർന്ന് ക്രൂഡ് വിതരണത്തിലുണ്ടായ പ്രതിസന്ധിമൂലം 1982ൽ രേഖപ്പെടുത്തിയ നാണയപ്പെരുപ്പത്തിന് സമാനമായ സ്ഥിതിയാണ് ഇപ്പോൾ ജപ്പാനിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
നാണയപ്പെരുപ്പം രണ്ട് ശതമാനത്തിൽ തുടരുന്നതാണ് ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ (ബി.ഒ.ജെ) പലിശനിരക്ക് കൂട്ടിയേക്കും.
ഈവർഷം ഇതുവരെ 20 ശതമാനത്തോളം മൂല്യത്തകർച്ച നേരിട്ട യെന്നിനെ കരകയറ്റുകയും ഇതുവഴി ബി.ഒ.ജെ ഉന്നമിടുന്നു.