
ന്യൂഡല്‍ഹി: ക്രെഡിറ്റര്‍മാരും കമ്പനിയുടെ പുതിയ ഉടമകളും ജെറ്റ് എയര്‍വേയ്‌സിനെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇതോടെ പാപ്പരത്വത്തില്‍ നിന്ന് കരകയറാനാകാതെ തളച്ചിടപ്പെട്ടിരിക്കയാണ് വിമാന കമ്പനി.
ചൊവ്വാഴ്ച നടന്ന നിര്‍ണായക കോടതി ഹിയറിംഗില്‍ ഒരു പ്രമേയം ഉയര്‍ന്നുവന്നില്ലെങ്കില്‍ ജെറ്റിന്റെ ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ അനുമതി തേടി ക്രെഡിറ്റര്‍മാര്‍ വ്യോമയാന മന്ത്രാലയതത്തെ സമീപിച്ചേക്കും.
‘ഒരുപാട് കാലതാമസം ഉണ്ടായിട്ടുണ്ട്. പരിഹാര പദ്ധതി തകരുമെന്ന് ആശങ്കയുണ്ട്, അതിനാല്‍ ലിക്വിഡേഷന്‍ റൂട്ടിലൂടെ ഈ ഇടപാടില്‍ നിന്ന് കുറഞ്ഞത് എന്തെങ്കിലും നേടാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ നോക്കുന്നുണ്ട്,’ ഇക്കാര്യത്തില്‍ നേരിട്ട് അറിവുള്ള ബാങ്കര്‍ പറഞ്ഞു.
പ്രശ്‌നപരിഹാര പദ്ധതി ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും ബാധ്യസ്ഥമാണെന്ന് ജെറ്റിന്റെ പുതിയ ഉടമകളുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം 50 ശതമാനം കുറച്ച് നവംബര്‍ 14ന് കമ്പനി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശമ്പളമില്ലാതെ നിര്‍ബന്ധിത അവധി നല്‍കി ചിലരെ വീട്ടിലിരുത്തി.
വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സാധിക്കില്ലെന്നാണ് ഉടമകളായ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന്റെ നിലപാട്. ഇക്കാര്യം അവര്‍ നാഷണല്‍ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണലി (എന്‍സിഎല്‍എടി)നെ അറിയിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ ഏതാണ്ട് 250 കോടി രൂപയാണ് ബാധ്യത.
അതിനിടയില്‍ കമ്പനിയെ ലിക്വിഡേറ്റ് ചെയ്യിക്കാന്‍ വായ്പാദാതാക്കളും ശ്രമിച്ചു. വിമാനങ്ങള്‍ വിറ്റ് വായ്പ തിരിച്ചടക്കാന്‍ സാധിക്കാതിരുന്നതിനാലാണ് ഇത്. വ്യോമയാന സുരക്ഷാ പരിശീലന അംഗീകാരം പിന്‍വലിച്ച് സുരക്ഷാ ഏജന്‍സിയായ ബിസിഎഎസും ഉത്തരവിട്ടു.
കമ്പനിയുടെ രണ്ടാം പാദ നഷ്ടം 308.24 കോടി രൂപയായി വളര്‍ന്നിരുന്നു. വരുമാനം 45.01 കോടി രൂപയില്‍ നിന്നും 13.52 കോടി യായി ഇടിഞ്ഞു. പാപ്പരായതിനെ തുടര്‍ന്ന് 2019 ഏപ്രിലിലാണ് ജെറ്റെയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്.
പിന്നീട് ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം എയര്‍ലൈനെ ഏറ്റെടുക്കുകയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.