ന്യൂഡല്‍ഹി: പുനരുജ്ജീവന പദ്ധതികള്‍ വൈകിയതോടെ ജെറ്റ് എയര്‍വേയ്‌സ് ഓഹരി കൂപ്പുകുത്തി. ബുധനാഴ്ച, 52 ആഴ്ച താഴ്ചയായ 65.55 രൂപ രേഖപ്പെടുത്തിയ സ്റ്റോക്ക്, കഴിഞ്ഞ മൂന്നുസെഷനുകളില്‍ 15 ശതമാനത്തിലധികം താഴ്ച വരിച്ചു. ഈ വര്‍ഷം ഇതുവരെ നേരിട്ട ഇടിവ് 26 ശതമാനം.
ജീവനക്കാരുടെ ശമ്പളം 50 ശതമാനം കുറച്ച് നവംബര്‍ 14 ന് കമ്പനി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശമ്പളമില്ലാതെ നിര്‍ബന്ധിത അവധി നല്‍കി ചിലരെ വീട്ടിലിരുത്തി.
വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സാധിക്കില്ലെന്നാണ് ഉടമകളായ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന്റെ നിലപാട്. ഇക്കാര്യം അവര്‍ നാഷണല്‍ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണലി (എന്‍സിഎല്‍എടി)നെ അറിയിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ ഏതാണ്ട് 250 കോടി രൂപയാണ് ബാധ്യത.
അതിനിടയില്‍ കമ്പനിയെ ലിക്വിഡേറ്റ് ചെയ്യിക്കാന്‍ വായ്പാദാതാക്കളും ശ്രമിച്ചു. വിമാനങ്ങള്‍ വിറ്റ് വായ്പ തിരിച്ചടക്കാന്‍ സാധിക്കാതിരുന്നതിനാലാണ് ഇത്. വ്യോമയാന സുരക്ഷാ പരിശീലന അംഗീകാരം പിന്‍വലിച്ച് സുരക്ഷാ ഏജന്‍സിയായ ബിസിഎഎസും ഉത്തരവിട്ടു.
കമ്പനിയുടെ രണ്ടാം പാദ നഷ്ടം 308.24 കോടി രൂപയായി വളര്‍ന്നിരുന്നു. വരുമാനം 45.01 കോടി രൂപയില്‍ നിന്നും 13.52 കോടി യായി ഇടിഞ്ഞു. പാപ്പരായതിനെ തുടര്‍ന്ന് 2019 ഏപ്രിലിലാണ് ജെറ്റെയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത്.
പിന്നീട് ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം എയര്‍ലൈനെ ഏറ്റെടുക്കുകയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.