Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വരുമാനത്തിൽ ജിയോയ്ക്കും എയര്‍ടെല്ലിനും കുതിപ്പ്

ബെംഗളൂരു: ഇന്ത്യന്‍ ടെലികോം വിപണിയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വില യുദ്ധത്തിനു തുടക്കമായിരിക്കുകയാണ്. ഇത്തവണ ആര്, എത്ര നിരക്കു വര്‍ധിപ്പിക്കുമെന്നതിലാണ് മത്സരം.

സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്ന മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഇതോടകം കമ്പനികള്‍ പരീഷ്‌കരിച്ചു കഴിഞ്ഞു. ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിച്ച് ലാഭത്തിന്റെ കൊടുമുടി കയറുക എന്നതു മാത്രമാണ് കമ്പനികളുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ നിന്നു വ്യക്തം.

ഇക്കഴിഞ്ഞ ദിവസമാണ് രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലത്തിന്റെ ഏറ്റവും പുതിയ റൗണ്ട് നടന്നത്. ഇതിനു തൊട്ടുപിന്നാലെ ടെലികോം കമ്പനികള്‍ നിരക്കു വര്‍ധനയും പ്രഖ്യാപിക്കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ റിലയന്‍സ് ജിയോയുടെ ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) 25,330.97 കോടി രൂപയാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഈ ലിസ്റ്റില്‍ ഏറ്റവും മികച്ച കുതിപ്പ് കാഴ്ചവച്ചത് ഭാരതി എയര്‍ടെല്‍ ആണ് 2024 മാര്‍ച്ചില്‍ എയര്‍ടെല്ലിന്റെ എജിആര്‍ 20,951.91 കോടിയാണ്.

ടെലികോം റെഗുലേറ്ററായ ട്രായിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. എജിആറിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്‌പെക്ട്രവും ലൈസന്‍സ് ഫീസും മറ്റും കണക്കാക്കുന്നത്.

റിലയന്‍സ് ജിയോയുടെ അഡ്ജസ്റ്റ് ചെയ്ത മൊത്ത വരുമാനം (എജിആര്‍) ജനുവരി- മാര്‍ച്ച് പാദത്തില്‍ 10.21 ശതമാനം കുതിച്ചപ്പോള്‍, എയര്‍ടെല്ലിന്റേത് 13.25 ശതമാനം കുതിച്ചെന്നു റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.

നഷ്ടകണക്കുകളില്‍ കൂപ്പുകുത്തിയപ്പോഴും വൊഡഫോണ്‍ ഐഡിയയുടെ എജിആര്‍ പോസിറ്റീവില്‍ തുടര്‍ന്നു. വിയുടെ എജിആര്‍ പാദത്തില്‍ 2.22 ശതമാനം വര്‍ധിച്ച് 7,210.63 കോടി രൂപയില്‍ നിന്ന് 7,370.75 കോടി രൂപയായി.

5ജിയില്‍ മുന്നേറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉപയോക്താക്കളെ നഷ്ടമായതാണ് വിക്ക് തിരിച്ചടിയായത്. അതേസമയം ഇത്തവണത്തെ ലേലത്തില്‍ കമ്പനി 5ജി സ്‌പെക്ട്രം സ്വന്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖല ടെലികോം കമ്പനികളാണ് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവരുടെ എജിആര്‍ യഥാക്രമം 4.41 ശതമാനവും, 13.78 ശതമാനവും ഇടിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഇവരുടെ ക്രമീകരിച്ച മൊത്ത വരുമാനം യഥാക്രമം 1991.61 കോടിയും, 156.61 കോടി രൂപയുമാണ്.

മൊത്തത്തില്‍, ടെലികോം സേവന ദാതാക്കളുടെ മൊത്ത വരുമാനം 2024 മാര്‍ച്ച് പാദത്തില്‍ 3.01 ശതമാനം വര്‍ധിച്ച് 87,926 കോടി രൂപയിലെത്തി. കൂടാതെ ക്രമീകരിച്ച മൊത്ത വരുമാനം 9.25 ശതമാനം കൂടി.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കനുസരിച്ച്, ലൈസന്‍സ് ഫീ (എല്‍എഫ്), സ്‌പെക്ട്രം യൂസേജ് ചാര്‍ജുകള്‍ (എസ്യുസി) എന്നിവയുടെ രൂപത്തില്‍ ടെലികോം സേവന ദാതാക്കളില്‍ നിന്നു സര്‍ക്കാരിനുള്ള പിരിവ് 10 ശതമാനം വര്‍ധിച്ച് 6,506 കോടി രൂപയായി.

2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ടെലികോം സേവന മേഖലയിലെ മൊത്ത വരുമാനം (ജിആര്‍), ബാധകമായ മൊത്ത വരുമാനം (എപിജിആര്‍), അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) എന്നിവ യഥാക്രമം 87,926 കോടി രൂപ, 83,945 കോടി രൂപ, 70,462 കോടി രൂപ എന്നിങ്ങനെയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിആര്‍, എപിജിആര്‍, എജിആര്‍ എന്നിവയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് യഥാക്രമം 3.01%, 6.76%, 9.25% എന്നിങ്ങനെയാണ്.

ലൈസന്‍സ് ഫീസ് പിരിവ് 2023 മാര്‍ച്ചിലെ 5,159 കോടി രൂപയില്‍ നിന്ന് 2024 മാര്‍ച്ച് പാദത്തില്‍ 9.28 ശതമാനം വര്‍ധിച്ച് 5,637 കോടി രൂപയായി. സ്‌പെക്ട്രം യൂസേജ് നിരക്ക് 15.11 ശതമാനം വര്‍ധിച്ച് 755 കോടി രൂപയില്‍ നിന്ന് 869 കോടി രൂപയായി.

X
Top