
മുംബൈ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കൂടാതെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 പ്രകാരം പ്രസ്തുത ഉല്‍പ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ സർക്കാർ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.
പൗഡര്‍ നവജാത ശിശുക്കളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന സെന്‍ഡ്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ലബോറട്ടറി പരിശോധനയില്‍ പൗഡറിന്റെ സാമ്പിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് എംഎഫ്ഡിയെ വ്യക്തമാക്കി.
എന്നാല്‍ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. കൂടാതെ റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടാനാണ് കമ്പനിയുടെ തീരുമാനം.