
ഡൽഹി: വൈവിധ്യവൽക്കരിക്കപ്പെട്ട ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ, 2025 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ ഉൽപ്പാദന ശേഷി പ്രതിവർഷം 37 ദശലക്ഷം ടണ്ണായി (MTPA) വികസിപ്പിക്കാൻ പദ്ധതിയിടുന്നു. കൂടാതെ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി കമ്പനി 10,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തോടെ തങ്ങളുടെ ഏകീകൃത ഇന്ത്യൻ സ്റ്റീൽ നിർമ്മാണ ശേഷി ഇപ്പോഴത്തെ 27 എംടിപിഎയിൽ നിന്ന് 37 എംടിപിഎയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും, കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളിൽ ഗണ്യമായി വർധിക്കുകയും കമ്പനിക്ക് ഗണ്യമായ മൂല്യം സൃഷ്‌ടിക്കുകയും ചെയ്ത ഡൗൺസ്‌ട്രീം ശേഷികൾ വർധിപ്പിച്ചുകൊണ്ട് ഈ കൂട്ടിച്ചേർക്കലുകൾ പൂർത്തീകരിക്കപ്പെടുമെന്നും കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു.
നിലവിലെ മാക്രോ വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന്റെ ഭാവി ആരോഗ്യകരമാണെന്നും, ഡിമാൻഡ് സ്ഥിരമായ നിരക്കിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി തങ്ങളുടെ ശേഷി ഘട്ടം ഘട്ടമായി വിപുലീകരിക്കുകയാണ് എന്ന് ജിൻഡാൽ കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യയുടെ നെറ്റ് സീറോ അഭിലാഷങ്ങൾക്ക് അനുസൃതമായി കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനുള്ള വിവിധ സംരംഭങ്ങൾ കമ്പനി ഏറ്റെടുക്കുന്നതായും, പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് കമ്പനി ഇതിനകം 10,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.