ബെംഗളൂരു: എഫ്എംസിജി നിര്‍മ്മാതാക്കളായ ജ്യോതി ലാബ്‌സ് ലിമിറ്റഡ്, സെപ്റ്റംബര്‍ 30ന് അവസാനിച്ച അവസാനിച്ച രണ്ടാം പാദത്തില്‍ ഏകീകൃത അറ്റാദായം 59.1 ശതമാനം വര്‍ധിച്ച് 103.98 കോടി രൂപയിലെത്തി.
ഉജാല, മാക്സോ, എക്സോ, ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകളുടെ നിർമ്മാതാക്കളായ കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 65.35 കോടി രൂപ ആയിരുന്നു, ജ്യോതി ലാബ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം അവലോകന പാദത്തില്‍ 732.34 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 659.2 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിലെ മൊത്തം ചെലവ് 610.45 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 595.26 കോടി രൂപയായിരുന്നു.
തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലുടനീളമുള്ള ഡിമാന്‍ഡ് സ്ഥിരമാണെന്ന് ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം ആര്‍ ജ്യോതി പറഞ്ഞു.
എന്നിരുന്നാലും, ‘ഞങ്ങളുടെ ബിസിനസ്് സാധ്യതകള്‍ കണക്കിലെടുത്ത്, കമ്പനി ഇന്ത്യയിലുടനീളം വിതരണം വിപുലീകരിക്കുന്നത് തുടരുകയും ബ്രാന്‍ഡുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, ഇത് സ്ഥിരമായ ബിസിനസ് വളര്‍ച്ചയ്ക്ക് കാരണമായി.’ജ്യോതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഫാബ്രിക് കെയര്‍ വില്‍പ്പന 10.6 ശതമാനം വര്‍ധിച്ചതായും ഡിഷ് വാഷിംഗ് വിഭാഗത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായതായും കമ്പനി അറിയിച്ചു.
സോപ്പും ടൂത്ത് പേസ്റ്റും ഉള്‍പ്പെടെയുള്ള വ്യക്തിഗത പരിചരണ വസ്തുക്കളുടെ വില്‍പ്പന രണ്ടാം പാദത്തില്‍ 22.3 ശതമാനവും ഗാര്‍ഹിക കീടനാശിനികളുടെ വില്‍പ്പന 3.4 ശതമാനവും വര്‍ധിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.