
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സംരക്ഷണം ഉറപ്പാക്കുകയും അതുവഴി ഉടമസ്ഥർക്ക് വരുമാനം നൽകുകയും ചെയ്യുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വിനോദസഞ്ചാര മേഖലയുമായി സംയോജിപ്പിച്ചാണ് ‘കെ ഹോംസ്’ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അഞ്ചു കോടി രൂപ പദ്ധതിയുടെ പ്രാരംഭ വിഹിതമായി അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ധാരാളം വീടുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വീട്ടുടമകളുമായി ബന്ധപ്പെട്ട് അവർക്കു കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകളിൽ താമസ സൗകര്യം ഒരുക്കി ടൂറിസത്തിനായി ഉപയോഗിക്കും.
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 10 കിലോ മീറ്റർ ചുറ്റളവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പിലാക്കുന്നത്.
സമാനമായ ആഗോള സംരംഭങ്ങളുടെ പ്രവർത്തന മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായാൽ സംസ്ഥാനത്ത് ഉടനീളം അത് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭവന ക്ഷാമം പരിഹരിക്കാൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കും. 1160 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ലൈഫ് പദ്ധതിയില്‍ ഇതുവരെ 5,39,042 കുടുംബങ്ങള്‍ക്ക് വീടായെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.