തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിൽ നിന്നു വരുമാനം ഉണ്ടാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതിയുടെ നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.
മാനേജ്മെന്റ് ചുമതല കെ ഫോൺ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റു പ്രവർത്തനങ്ങൾ പുറത്തുള്ളവരെ ഏൽപിച്ചു കൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോൺ പദ്ധതിക്കായി സ്വീകരിക്കും.
സർക്കാർ ഓഫിസുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ്‌വർക് ടെർമിനൽ വരെയുള്ള പ്രവർത്തനവും പരിപാലനവും സിസ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേന കെ ഫോൺ ഉറപ്പുവരുത്തണം.
സർക്കാർ ഓഫിസുകൾക്കു വെവ്വേറെ ബില്ലിനു പകരം കെ ഫോണിനു സർക്കാർ മൊത്തമായോ ത്രൈമാസ തവണകളായോ തുക നൽകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കു സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി 5 വർഷത്തേക്കു ദീർഘിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.