മുംബൈ: 2022-23 ജൂൺ പാദത്തിൽ കർണാടക ബാങ്കിന്റെ അറ്റാദായം 8 ശതമാനം വർധിച്ച് 114 കോടി രൂപയായി ഉയർന്നു. പ്രധാന വരുമാനത്തിലെ വളർച്ചയും കിട്ടാക്കടങ്ങളുടെ ഇടിവുമാണ് ഈ ലാഭം നേടാൻ സഹായിച്ചതെന്ന് വായ്പ ദാതാവ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 105.91 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. 2022-23 ഏപ്രിൽ-ജൂൺ കാലയളവിലെ മൊത്തം വരുമാനം 0.73 ശതമാനം ഉയർന്ന് 1,762 കോടി രൂപയായെന്ന് കർണാടക ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ പാദത്തിൽ പ്രധാന വരുമാനം അറ്റ പലിശയുടെ അടിസ്ഥാനത്തിൽ 20 ശതമാനം വർധിച്ച് 687.56 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 574.79 കോടി രൂപയായിരുന്നു.
എന്നാൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം 226 കോടിയിൽ നിന്ന് 41 ശതമാനം ഇടിഞ്ഞ് 133 കോടിയായി. ആസ്തി നിലവാരത്തിന്റെ കാര്യത്തിൽ, ബാങ്കിന്റെ ലോൺ ബുക്കിന്റെ നിലവാരം ക്രമാനുഗതമായി മെച്ചപ്പെടുകയും മൊത്ത നിഷ്‌ക്രിയ ആസ്തി (NPA) 4.84 ശതമാനത്തിൽ നിന്ന് മൊത്ത അഡ്വാൻസുകളുടെ 4.03 ശതമാനമായി കുറയുകയും ചെയ്തു. കൂടാതെ, ഇതേ കാലയളവിലെ അറ്റ നിഷ്‌ക്രിയ ആസ്തി 2.16 ശതമാനമായി (1,262.88 കോടി രൂപ) കുറഞ്ഞു. മ്യൂച്വൽ ഫണ്ടുകളുടെയും കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളുടെയും വിൽപ്പനയിലും ബാങ്ക് മികച്ച പ്രകടനം കാഴ്ചവച്ചു.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (CAR) 15.41 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ ബിസിനസ്സ് വിറ്റുവരവ് 2022 ജൂൺ പാദത്തിൽ 1,38,935.71 കോടി രൂപയായിരുന്നപ്പോൾ, മൊത്ത നിക്ഷേപം 5.72 ശതമാനം വർധിച്ച് 80,576.38 കോടി രൂപയായി.