
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പതിവിൽ നിന്നും വിപരീതമായി ആദ്യം ധനമന്ത്രി നടത്തിയത് സർക്കാർ ജീവനക്കാർക്കുള്ള പ്രഖ്യാപനങ്ങൾ. സംസ്ഥാനം ധനഞെരുക്കത്തെ അതിജീവിച്ചെന്ന് പറഞ്ഞുതുടങ്ങിയ ബജറ്റ് പ്രസംഗം പിന്നാലെ കടന്നത് സർക്കാർ ജീവനക്കാർക്കുള്ള ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചാണ്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുനിൽക്കെ ജീവനക്കാരെ ചേർത്തുനിർത്തുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.
ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ടു ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകുമെന്നായിരുന്നു സർക്കാർ ജീവനക്കാർക്കു വേണ്ടിയുള്ള മന്ത്രിയുടെ പ്രഖ്യാപനം. ഡിഎ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും.
സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണമായതെന്ന് ധനമന്ത്രി പറഞ്ഞു. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു.
സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.