
തിരുവനന്തപുരം: കേരളത്തിന് 2025–26 സാമ്പത്തിക വർഷത്തിൽ ₹39,876 കോടി വരെ വായ്പയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ആകെ സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (GSDP) മൂന്ന് ശതമാനമാണ് ഈ പരിധി. കേന്ദ്രം ഔദ്യോഗികമായി ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
വൈദ്യുതി മേഖലയിലെ പരിഷ്കരണ നടപടികളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര ഉൽപാദത്തിന്‍റെ 0.5% അധികമായി വായ്പയെടുക്കാൻ അനുവദിച്ചിട്ടുണ്ട്. ഇത് ഏകദേശം ₹6,600 കോടി രൂപയായിരിക്കും. ഇതു കൂടി ചേർക്കുമ്പോൾ സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം വായ്പയെടുക്കാൻ കഴിയുന്ന പരമാവധി തുക ₹46,476 കോടിയാകും.
കേരളം പ്രതീക്ഷിച്ച തുക ₹42,814 കോടിയായിരുന്നു. എന്നാൽ കേന്ദ്രം അതിൽ നിന്നും ₹2,938 കോടി വെട്ടിക്കുറച്ചതാണ് ഇപ്പോൾ അനുവദിച്ച തുക ₹39,876 കോടിയാകാൻ കാരണം. കേരളത്തിന്റെ ആഭ്യന്തര ഉൽപാദനം ഈ വർഷം ₹14.26 ലക്ഷം കോടി എന്ന കണക്കിലാണ് ഈ പരിധികൾ നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ നിത്യ ചെലവുകൾക്കും സർക്കാരിന് വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭത്തിൽ വായ്പാനുമതി വൈകിയതോടെ, ആദ്യ മാസത്തെ ചെലവുകൾക്കായി കേന്ദ്രത്തിൽ നിന്നും പ്രത്യേക അനുമതി തേടേണ്ടി വന്നു.
അതേസമയം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർക്കറ്റിൽ നിന്നും വായ്പ എടുക്കുന്നതിനായി ഈ ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ₹2,000 കോടിയുടെ കടപ്പത്രം ഇറക്കാനാണ് തീരുമാനം.