
കൊച്ചി: കേരളത്തിന്റെ ഉൽപന്നങ്ങൾ ലോകവിപണിയിലും ശ്രദ്ധനേടുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. ഒറ്റവർഷം കൊണ്ട് സംസ്ഥാനത്തിന്റെ കയറ്റുമതി വരുമാനം ഇരട്ടിയോളമായാണ് ഉയർന്നത്.
കയറ്റുമതി നേട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ ബിസിനസ് നഗരമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയും ഏറ്റവും കൊച്ചുജില്ലയായ ആലപ്പുഴയും.
2022-23 സാമ്പത്തിക വർഷത്തിൽ 35,116.09 കോടി രൂപയായിരുന്നു കേരളത്തിൽ നിന്നുള്ള കയറ്റുമതി വരുമാനം. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ കേരളത്തിന്റെ വിഹിതം 0.97 ശതമാനവുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വരുമാനം 92.99% മുന്നേറി 67,770.28 കോടി രൂപയായി. കയറ്റുമതി വിഹിതം 1.87 ശതമാനത്തിലുമെത്തി.
നടപ്പുവർഷം (2024-25) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം കേരളം കയറ്റുമതി വരുമാനമായി നേടിയത് 15,587.15 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 7.27% അധികം. 2023-24ലെ ഏപ്രിൽ-ഓഗസ്റ്റിൽ ലഭിച്ചത് 14,530.31 കോടി രൂപയായിരുന്നു.
നടപ്പുവർഷം തുടർമാസങ്ങളിൽ കയറ്റുമതി കൂടുമെന്നും വരുമാനം 70,000 കോടി രൂപ ഭേദിച്ചേക്കുമെന്നുമാണ് വിലയിരുത്തലുകൾ.
കേരളത്തിന്റെ കയറ്റുമതിയിൽ ഏറ്റവുമധികം പങ്കുവഹിക്കുന്നത് എറണാകുളം ജില്ലയാണ്. ആലപ്പുഴയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാമത് തൃശൂരും. ഏറ്റവും കുറവ് പങ്കുള്ളത് കാസർഗോഡിനാണ്.
പിന്നെ പത്തനംതിട്ടയും വയനാടും. നടപ്പുവർഷം ഏപ്രിൽ-ഓഗസ്റ്റിൽ 9,068.7 കോടി രൂപയും വരുമാനമായി സ്വന്തമാക്കിയത് എറണാകുളമാണ്. 2,002.5 കോടി രൂപയുമായാണ് ആലപ്പുഴയുടെ രണ്ടാംസ്ഥാന നേട്ടം. 1,101.6 കോടി രൂപയാണ് തൃശൂരിന്റെ കീശയിലെത്തിയത്.
പാലക്കാട് (617.1 കോടി രൂപ), കൊല്ലം (607.1 കോടി രൂപ), തിരുവനന്തപുരം (487.2 കോടി രൂപ), കോട്ടയം (446.2 കോടി രൂപ), കോഴിക്കോട് (373.7 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. മലപ്പുറം ജില്ലയിൽ നിന്ന് 328.3 കോടി രൂപയുടെ കയറ്റുമതി നടന്നു.
കണ്ണൂർ (197.6 കോടി രൂപ), ഇടുക്കി (162.63 കോടി രൂപ), വയനാട് (118.35 കോടി രൂപ), പത്തനംതിട്ട (53.3 കോടി രൂപ) എന്നിവയാണ് യഥാക്രമം 10 മുതൽ 13 വരെ സ്ഥാനങ്ങളിൽ. 22.43 കോടി രൂപയുടെ വരുമാനമാണ് 14-ാമതുള്ള കാസർഗോഡ് നേടിയത്.