കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി അതിൻ്റെ പാരമത്യത്തിലെത്തി നിൽക്കുകയാണ്. ഈ സമയത്താണ് സംസ്ഥാന ബജറ്റ് എത്തുന്നത് . കേരള ബജറ്റ് സമ്മേളനം ജനുവരി 17 ന് തുടങ്ങി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം.
സംസ്ഥാന ധനമന്ത്രി കെ.എൻബാലഗോപാൽ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും.
2024-ൽ 4.29 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിൻ്റെ മൊത്തം കടം. കിഫ്ബിയും പെൻഷൻ കമ്പനിയും വരുമാനം ഉണ്ടാക്കാത്തതിനാൽ ഈ സ്ഥാപനങ്ങളുടെ ബാധ്യതയും സംസ്ഥാന സർക്കാർ തന്നെ വഹിക്കേണ്ടതായി വരും.
2025-ൽ ഇത് വീണ്ടും ഉയരും. സംസ്ഥാനത്തിൻ്റെ ഉയരുന്ന കടബാധ്യതകൾക്കിടയിൽ വികസന പദ്ധതികൾക്കായി ചെലവഴിക്കാൻ പണം എങ്ങനെ കണ്ടെത്തും എന്നതാണ് ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്നം.
കേന്ദ്രം കടമെടുപ്പ് പരിധി ഉയർത്തുമോ?
നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 17,600 കോടി രൂപ കൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കേരളം വാദിക്കുമ്പോഴും, ഈ തുക ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല.
കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ച തീരുമാനം ഉയർത്തണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേരളം വീണ്ടും സർക്കാരിന് കത്തയയ്ക്കും. 8,000 കോടി രൂപ അനുവദിച്ചതായി സ്ഥിരീകരിക്കുന്ന കത്ത് അടുത്തിടെ സംസ്ഥാനത്തിന് ലഭിച്ചിരുന്നു.
ഈ തുകയിൽ 2,500 കോടി രൂപ ബോണ്ടുകളിലൂടെയാണ് ഇഷ്യൂ ചെയ്തത്. കേന്ദ്രം അധിക വായ്പയെടുക്കാൻ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. സാമ്പത്തിക വർഷാവസാനമായ മാർച്ചോടെ ചെലവുകൾ കുറയ്ക്കേണ്ടതുണ്ട്.
എങ്ങനെ ഈ കടബാധ്യതകൾ കുറയ്ക്കും?
പദ്ധതി ചെലവുകൾ 50 ശതമാനം വരെ കുറച്ചിട്ടും രക്ഷയില്ല. സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളിൽ തീരുമാനമെടുക്കാൻ ഇപ്പോഴുമാകുന്നില്ല. ഇപ്പോൾ തന്നെ സർക്കാർ കടമെടുക്കുന്ന തുകയുടെ നല്ലൊരു പങ്കും ശമ്പളവും പെൻഷനും നൽകാനായി ചെലവഴിക്കേണ്ട അവസ്ഥയാണ്. സാമൂഹ്യപെൻഷൻ വിതരണവും കടമെടുത്ത് തന്നെ.
വികസനപദ്ധതികൾക്കുപോലും ഈ തുക കാര്യമായി ഉപയോഗപ്പെടുത്താൻ ആകുന്നില്ലെന്ന് സാരം. 10 ശതമാനത്തിൽ താഴെയാണ് വികസിത പദ്ധതികൾക്കായി ചെലവഴിക്കാനാകുന്നത്. നിലവിൽ സംസ്ഥാനത്തിന് പ്രതിവർഷം 80,000 കോടി രൂപ വരെ തിരിച്ചടക്കേണ്ടി വരുന്നുണ്ട്.
പ്രതിവർഷം ഒരു ലക്ഷം കോടി രൂപ കടം എടുക്കുന്നതിൽ ഭൂരിഭാഗവും കടം തിരിച്ചടവിന് തന്നെ വേണ്ടി വരുന്നു. ഈ പ്രതിസന്ധി തുടരുന്നത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയുടെ താളം തെറ്റിക്കും.
അതുകൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്തിൻ്റെ കടബാധ്യത കുറയ്ക്കാനും വരുമാനം കൂട്ടാനും ക്രിയാത്മകമായി എന്തുനടപടികൾ സ്വീകരിക്കാനാകും എന്നത് തന്നെയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.