
കണ്ണൂർ: രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്പത്തിക അവലോകന രേഖ. കേരളത്തില്‍ തൊഴില്‍ചെയ്യുന്ന സ്ത്രീകളില്‍ പകുതിയോളം പേരും സ്ഥിരം വരുമാനക്കാരാണ്. 2022-23ല്‍ ഇന്ത്യയില്‍ സ്ഥിരംവേതനമുള്ള സ്ത്രീകള്‍ 18.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ 47.4 ശതമാനമാണ്.
2023-24ല്‍ ഇന്ത്യയില്‍ 18.5-ഉം കേരളത്തില്‍ 49.7 ശതമാനവുമാണ്. ദിവസക്കൂലിക്കാർ 2022-23ല്‍ ഇന്ത്യയില്‍ 17.1 ശതമാനവും കേരളത്തില്‍ 16.7 ശതമാനവുമാണ്. 2023-24ല്‍ 14.9 ശതമാനവും കേരളത്തില്‍ 16.4 ശതമാനവുമാണ്.
ചെറിയതോതിലുള്ള ദിവസക്കൂലിക്കാരായ സ്ത്രീകളും കേരളത്തിലുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. എന്നാല്‍, സംഘടിത മേഖലയിലെ ആകെ സ്ത്രീത്തൊഴിലാളികളുടെ എണ്ണം 10 വർഷത്തിനിടെ വർധിച്ചിട്ടുണ്ട്.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും സംഘടിതമേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം ആറുവർഷമായി വർധിച്ചുവരുകയാണ്. 2023-ലും 2024-ലും പൊതുമേഖലയിലെ തൊഴിലവസരങ്ങളെക്കാള്‍ കൂടുതലാണ് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിലെ വർധന.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഭൂരിഭാഗം സ്ത്രീത്തൊഴിലാളികളും ഗാർഹികസംരംഭങ്ങളിലെ സഹായികളാണെങ്കിലും കേരളത്തില്‍ അത് 10.1 ശതമാനം മാത്രമാണ്.
സംസ്ഥാനത്തെ സ്ത്രീത്തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍നിലവാരമുണ്ടെന്നും സാമ്പത്തിക അവലോകനരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.