തിരുവനന്തപുരം: ഈ സാമ്പത്തികവർഷം ഇനിയുള്ള മൂന്നുമാസം 17,000 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കേരളം.
ഇതുസംബന്ധിച്ച കണക്ക് കേരളം കേന്ദ്രത്തിനു നല്‍കി. ഇതില്‍ എത്ര അനുവദിക്കുമെന്നത് ആശ്രയിച്ചായിരിക്കും മുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം.
വൈദ്യുതിമേഖലയ്ക്ക് അനുവദിക്കുന്ന 6250 കോടി ചേർത്താണിത്. പ്രതീക്ഷിക്കുന്നതുപോലെ പണം കിട്ടിയാല്‍ പെൻഷൻ പരിഷ്കരണ കുടിശ്ശികയില്‍ ഇനി നല്‍കാനുള്ള ഒരുഗഡുവായ 450 കോടി മാർച്ചിനുമുൻപ് അനുവദിച്ചേക്കും. ഒരുമാസത്തെ ക്ഷേമപെൻഷനായ 850 കോടിയും അനുവദിക്കും.
ഡിസംബർവരെ ആദ്യം 23,000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതിനല്‍കിയത്. ഇത് പലതവണ പുതുക്കി ഇതുവരെ 32,000 കോടി കടമെടുത്തു. കഴിഞ്ഞവർഷം 13,608 കോടിയാണ് ഡിസംബറിനുശേഷം കടമെടുക്കാൻ അനുവദിച്ചത്.
ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് ഒരു സാമ്പത്തികവർഷം കടമെടുക്കാവുന്നത്. എന്നാല്‍ വൈദ്യുതിമേഖല കേന്ദ്രനിർദേശപ്രകാരം പരിഷ്കരിച്ചാല്‍ അരശതമാനം കൂടി അനുവദിക്കും.
ഇതിനായി വൈദ്യുതിബോർഡിന്റെ മുൻവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനം ഏറ്റെടുക്കണം. അതേറ്റെടുത്ത് 494 കോടി രൂപ സർക്കാർ ബോർഡിന് അനുവദിച്ചിരുന്നു.