കൊച്ചി: കേരളത്തെ സീറോ എമിഷൻ (കാർബൺ മലിനീകരണമില്ലാത്ത) കേന്ദ്രമായി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നു.
സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉത്പാദന രംഗത്ത് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാനും വ്യാവസായിക, വാണിജ്യ മേഖലകളിൽ ഇവയുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിടുന്ന നയത്തിന്റെ കരടു രൂപം സർക്കാരിന്റെ പരിഗണനയിലാണ്.
ഇതോടൊപ്പം കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് തുടക്കമിടാൻ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര, സാങ്കേതിക മന്ത്രാലയവും വിവിധ പൊതു മേഖലാ സ്ഥാപനങ്ങളും അനെർട്ടും സംയുക്തമായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും.
സ്വകാര്യ മേഖലയിൽ നിന്നും ഈ രംഗത്ത് വലിയ കോർപ്പറേറ്റ് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ളസ്റ്റർ മാനദണ്ഡങ്ങൾ പ്രകാരം പദ്ധതികൾ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി അനെർട്ടിനെ നിയമിച്ചേക്കും.
കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ താഴ്വവരകൾ തുടങ്ങാനും കേരളം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ വ്യാവസായിക ആവശ്യത്തിനുള്ള ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി കൊച്ചിയിൽ ഗ്രീൻ എനർജി ഹബ് സ്ഥാപിക്കാനുള്ള നിർദേശമുണ്ടെന്ന് അനെർട്ടിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കേരള കൗമുദിയോട് പറഞ്ഞു.
ബി. പി. സി. എൽ കൊച്ചി റിഫൈനറിയുമായി ചേർന്ന് കൊച്ചി രാജ്യാന്തര വിമാത്താവളത്തിൽ ഹരിത ഹൈഡ്രജൻ ഉത്പാദനം ആരംഭിക്കാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്.
സൗരോർജം, ജല വൈദ്യുതി, കാറ്റാടി തുടങ്ങിയവയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് വിദഗ്ധർ പറയുന്നു.
പുനരുത്പാദന ഇന്ധനങ്ങൾ ഉപയോഗിച്ച് വെളളം ഇലക്ട്രോളിസിസ് നടത്തിയാണ് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. വ്യാവസായിക, ഗതാഗത മേഖലകളിൽ ഇന്ധനമായി ഇത് ഉപയോഗിക്കാൻ കഴിയും. കാർബൺ വികിരണം പരമാവധി കുറവാണെന്നതാണ് ഹരിത ഹൈഡ്രജന്റെ പ്രത്യേകത.
ഉയർന്ന ഉത്പാദന ചെലവാണ് ഹരിത ഹൈഡ്രജന്റെ ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ ഇന്ത്യയിൽ ഹരിത ഹൈഡ്രജൻ നിർമാണം കാര്യമായി നടക്കുന്നില്ല. നിലവിൽ ഡ്രൈ ഹൈഡ്രജന് കിലോഗ്രാമിന് 150 രൂപ വിലയുള്ളപ്പോൾ ഹരിത ഹൈഡ്രജന് 500 രൂപയാണ്.
വ്യാവസായിക ഉത്പാദനത്തിലും വലിയ വാഹനങ്ങളിലും മാത്രമാണ് ഹരിത ഹൈഡ്രജൻ ഉപയോഗിക്കാൻ കഴിയുന്നത്.