
കൊച്ചി: കേരളത്തിലെ ബാങ്കിംഗ് രംഗത്ത് വായ്പ, നിക്ഷേപ അനുപാതം(സി.ഡി റേഷ്യോ) കാര്യമായി കൂടുന്നില്ലെന്ന് റിപ്പോർട്ട്.
സംസ്ഥാനത്ത് നിന്ന് വലിയ തോതിൽ നിക്ഷേപം സമാഹരിക്കുന്ന ബാങ്കുകൾ ഇവിടെ വായ്പ വിതരണത്തിൽ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
നിലവിൽ കേരളത്തിന്റെ വായ്പ-നിക്ഷേപ അനുപാതം 66 ശതമാനമാണ്. ദേശീയ ശരാശരി 78 ശതമാനമാണ്.
മികച്ച വളർച്ച നേടുന്ന സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, തമിഴ് നാട്, മഹാരാഷ്ട്ര, തെലങ്കാന, ഡെൽഹി എന്നിവയ്ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡും നൂറ് ശതമാനത്തിധികം സി.ഡി റേഷ്യോ കൈവരിച്ചപ്പോൾ സിക്കിം,ജാർഖണ്ട്, മേഘാലയ, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ് എന്നിവയുടെ പ്രകടനം പരിതാപകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്‌പാ വിതരണത്തിൽ കുതിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകളുടെ വായ്‌പാ വിതരണം 19.12 ശതമാനം ഉയർന്ന് 169.14 ലക്ഷം കോടി രൂപയായി. മുൻവർഷം ബാങ്കുകൾ മൊത്തം 142 ലക്ഷം കോടി രൂപയാണ് വായ്പയായി നൽകിയത്.
വായ്പാ വിതരണത്തിലെ ഏറിയ പങ്കും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ ബാങ്കുകൾ 46.95 ലക്ഷം കോടി രൂപയുടെ വായ്പകളാണ് നൽകിയിട്ടുള്ളത്.
നിക്ഷേപ സമാഹരണത്തിലും ഉണർവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കുകളിലെ നിക്ഷേപം 13.4 ശതമാനം വളർച്ചയോടെ 212.54 ലക്ഷം കോടി രൂപയിലെത്തി. 46.7 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്‌ട്രയാണ് മുൻനിരയിൽ.
17.46 ലക്ഷം കോടി രൂപയുമായി ഉത്തർപ്രദേശും 16.82 ലക്ഷം കോടി രൂപയുമായി കർണാടകയും 16.59 ലക്ഷം കോടി രൂപയുമായി ഡെൽഹിയും അടുത്ത സ്ഥാനങ്ങളിലുണ്ട്.