തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ കേരളം 2000 കോടികൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിലാണ് ഇതെങ്കിലും തുടർച്ചയായി രണ്ട് ആഴ്ചകളിൽ 3500 കോടിയാണ് കേരളത്തിന് കടമെടുക്കേണ്ടിവരുന്നത്. ചൊവ്വാഴ്ച എടുത്ത 1500 കോടി ചേർത്താണിത്. 2000 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം നവംബർ ഒന്നിന് നടക്കും.
അടുത്തയാഴ്ച ശമ്പളവും പെൻഷനും നൽകാനാണ് ഈ കടമെടുപ്പ്. ഈ മാസത്തെ ക്ഷേമപെൻഷൻ നൽകാനും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനായി വേണ്ടത് 870 കോടിയാണ്.
ഇതോടെ ഈവർഷത്തെ കടം 13,436 കോടിരൂപയാവും. കേന്ദ്രം അനുവദിച്ചതിൽ ഈവർഷം ഇനി കടമെടുക്കാവുന്നത് 4500 കോടിയാണ്. ഡിസംബർ വരെയുള്ള വായ്പകൾക്കുമാത്രമേ കേരളത്തിന് ഇതുവരെ അനുമതി കിട്ടിയിട്ടുള്ളൂ. അതിനുശേഷം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം കൂടുതൽ പ്രതിസന്ധിയിലാവും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുക്കുന്ന വായ്പകൾ കൂടി സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കി ഇത്തവണ കേന്ദ്രം സംസ്ഥാനത്തിനെടുക്കാവുന്ന വായ്പയിൽ കുറവ് വരുത്തിയിട്ടുണ്ട്.
ഈമാസം 21-നാണ് 1500 കോടി കടമെടുക്കാൻ വിജ്ഞാപനം ഇറക്കിയത്. ഇതിനായുള്ള കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടന്നപ്പോൾ 22 വർഷത്തേക്ക് 7.81 ശതമാനം പലിശയ്ക്കാണ് കടപ്പത്രങ്ങൾ വിറ്റുപോയത്.
വ്യാഴാഴ്ച വിജ്ഞാപനമിറക്കിയ 2000 കോടിയുടെ വായ്പയ്ക്കുള്ള കടപ്പത്രങ്ങളുടെ ലേലം നവംബർ ഒന്നിന് റിസർവ് ബാങ്ക് മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും.