
ആന്ധ്രയിലെ കിയ മോട്ടോഴ്‌സിന്റെ പെനുകൊണ്ട് നിര്‍മ്മാണ ശാലയില്‍ നിന്ന് 900 എഞ്ചിനുകള്‍ മോഷണം പോയ സംഭവത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.
പെനുകൊണ്ട് കോടതിയാണ് പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
സംഭവത്തില്‍ പിടിയിലായവരില്‍ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുന്‍ ജീവനക്കാരായ രണ്ട് വിദേശികളുമാണ്.
എന്നാല്‍ കേസില്‍ അന്വേഷണത്തിന്റെ പത്ത് ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രതികളുടെ പ്രവര്‍ത്തന രീതി പഠിച്ചുവരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് മോഷ്ടിക്കപ്പെട്ട എന്‍ജിനുകള്‍ കടത്തിയത്. മീററ്റ്, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മധുര എന്നിവിടങ്ങളിലേക്കാണ് എന്‍ജിനുകള്‍ കടത്തിയെന്നാണ് കണ്ടെത്തല്‍.
അതേസമയം മോഷ്ടിക്കപ്പെട്ട എഞ്ചിനുകള്‍ പ്രാദേശികമായി ലഭിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകളുടെ സഹായത്തോടെ വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായാണ് പൊലീസ് നിഗമനം. ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തിയേക്കും.
ഇതിനു പിന്നിലെ സൂത്രധാരന്മാരെ തിരിച്ചറിയുന്നതിലും മോഷ്ടിച്ച എഞ്ചിനുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വാഹനങ്ങള്‍ കണ്ടെത്തുന്നതിലുമാണ് പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2020 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് കണ്ടെത്തല്‍. മാര്‍ച്ചില്‍ നടന്ന ഓഡിറ്റിലാണ് മോഷണ വിവരം പുറത്തുവന്നിരിക്കുന്നത്.
പിന്നാലെ കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്ഗു ലീ മാര്‍ച്ച് 19-ന് പെനുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.