തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ട്. എഐ ക്യാമറ വഴി ഫാസ്റ്റാഗിൽ നിന്ന് പണം ഈടാക്കുന്ന വിധത്തിലാണ് സാധ്യതാ പഠനം നടക്കുന്നത്.
വരുമാനമില്ലാതെ നിലനിൽപ്പില്ലെന്ന് ഉറപ്പിച്ചാണ് കിഫ്ബിയിൽ സര്‍ക്കാര്‍ നീക്കം അത്രയും. വായ്പയെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശുപാര്‍ശകൾ സജീവമായി പരിഗണിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ പിരിവിനുള്ള സാധ്യതാ പഠനം നടക്കുന്നുണ്ട്. കെൽട്രോണും നാഷണൽ പേമെന്‍റ്സ് കോര്‍പറേഷനുമായി ചേര്‍ന്ന് ടോൾ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിവിനുശ്ശ സാധ്യതയാണ് അന്വേഷിക്കുന്നത്.
ടോൾ പിരിക്കുന്ന റോഡിൽ ബോഡുകൾ സ്ഥാപിക്കും. 10 മുതൽ 15 കിലോമീറ്റര് വരെ യാത്ര സൗജന്യമാക്കുന്ന തരത്തിലാണ് ആലോചന. വൻകിട പദ്ധതികളിൽ നിന്ന് വരുമാനം ഉണ്ടാക്കണമെന്ന കാര്യം ഇടതുമുന്നണി തിരുമാനിച്ചിട്ടുണ്ടെന്ന് ടിപി രാമകൃഷ്ണണൻ പറഞ്ഞു.
ടോൾ രഹിത റോഡ് നയമായി കൊണ്ട് നടന്ന സിപിഎമ്മിനെ കിഫ്ബി ടോളിന്‍റെ പേരിൽ ട്രോളുകയാണ് പ്രതിപക്ഷം. ക്രമക്കേടും ചട്ടവിരുദ്ധ വായ്പകളുമാണ് കിഫ്ബിയിലെ ധന പ്രതിസന്ധിക്ക് കാരണം.
അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വാര്‍ത്താ കുറിപ്പിറക്കി. ടോൾ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിനാണ് പ്രതിപക്ഷ നീക്കം.
ദേശീയ പാതകൾക്ക് ടോളുണ്ടെങ്കിലും കിഫ്ബി റോഡുകൾക്ക് ടോളേര്‍പ്പെടുത്തുന്ന കേരള മോഡലിനെ ബിജെപിയും അനുകൂലിക്കുന്നില്ല. ഇതോടെ കിഫ്ബി ടോൾ സംസ്ഥാനത്ത് പുതിയ സമരവഴി തുറക്കുകയാണ്.