
മുംബൈ: ഡീകാർബണൈസേഷൻ പ്ലാറ്റ്‌ഫോമായ സെറന്റിക്ക റിന്യൂവബിളിൽ 400 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ഥാപനങ്ങളും കൃത്യമായ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും, ഇതിന് കീഴിൽ സെറന്റിക്ക റിന്യൂവബിളിൽ 400 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്നും സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെ നാളിതുവരെയുള്ള ഏറ്റവും വലിയ വ്യാവസായിക ഡീകാർബണൈസേഷൻ നിക്ഷേപങ്ങളിലൊന്നാണ് ഈ ഇടപാട്. വൻതോതിലുള്ള, ഊർജം ഉപയോഗിക്കുന്ന വ്യാവസായിക ഉപഭോക്താക്കൾക്കായി ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് സെറന്റിക്ക.
ഇത് ദീർഘകാല പവർ പർച്ചേസ് കരാറുകളിലൂടെ പുനരുപയോഗിക്കാവുന്ന ഊർജ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിലും നെറ്റ് സീറോ ഇലക്ട്രിസിറ്റിയിലേക്കുള്ള വഴികൾ രൂപകൽപ്പന ചെയ്യുന്നതിനായി ഉപഭോക്താക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
നിലവിൽ കമ്പനി 3 ദീർഘകാല പിപിഎകളിൽ പ്രവേശിച്ചിട്ടുണ്ട്. കൂടാതെ കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 1,500 മെഗാവാട്ട് സൗരോർജ്ജ, കാറ്റ് വൈദ്യുതി പദ്ധതികൾ വികസിപ്പിക്കാനുള്ള പ്രക്രിയയിലാണ്.
വിവിധ സംഭരണ സാങ്കേതികവിദ്യകൾക്കൊപ്പം 5,000 മെഗാവാട്ട് കാർബൺ രഹിത ഉൽപാദന ശേഷി സ്ഥാപിക്കുകയും പ്രതിവർഷം 16 ബില്യൺ യൂണിറ്റിലധികം ശുദ്ധമായ ഊർജം വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് സെറന്റിക്കയുടെ ഇടക്കാല ലക്ഷ്യം.
2022-ൽ സ്ഥാപിതമായ സെറന്റിക്ക റിന്യൂവബിൾസിന്റെ 100 ശതമാനം ഓഹരികളൂം കൈവശം വച്ചിരിക്കുന്നത് ട്വിൻസ്റ്റാർ ഓവർസീസ് ലിമിറ്റഡാണ്. അതേസമയം ഏഷ്യാ പസഫിക് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നാണ് കെകെആർ ഈ നിക്ഷേപം നടത്തുന്നത്.
23 ജിഗാവാട്ട് പ്രവർത്തന ശേഷിയുള്ള സോളാർ, കാറ്റ് തുടങ്ങിയ പുനരുൽപ്പാദിപ്പിക്കാവുന്ന ആസ്തികളിൽ നിക്ഷേപിക്കുന്നതിനായി കെകെആർ ആഗോളതലത്തിൽ 15 ബില്യൺ ഡോളറിലധികം ചിലവഴിച്ചിട്ടുണ്ട്.