കൊച്ചി: മുൻനിര ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 24.63 കോടി ലാഭം കൈവരിച്ചു. നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായത്.
പലിശയിനത്തില്‍ ലഭിച്ചത് 275.40 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം ഉയർന്നു. മൈക്രോ ഫൈനാന്‍സിലും സ്വർണവായ്പയിലും ഉണ്ടായ വര്‍ധനയാണ് ഈ നേട്ടത്തിനു കാരണം.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 1,719 കോടിയായി ഉയര്‍ന്നു. നിക്ഷേപം 1,314 കോടിയിലേക്കും ആകെ വായ്പ 1,445 കോടിയിലേക്കുമെത്തി.
കഴിഞ്ഞ എന്‍സിഡിയിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും സ്വർണവായ്പയുടെ വിപുലീകരണത്തിനുവേണ്ടി ചെലവഴിക്കാന്‍ സാധിച്ചുവെന്നത് കമ്പനിക്ക് വന്‍ നേട്ടമായി. കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി 1.84 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ശാഖകള്‍ ഉത്തരേന്ത്യയിലേക്കു വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.
മുന്നൂറോളം പുതിയ ബ്രാഞ്ചുകള്‍ തുടങ്ങിയതുവഴി സ്വര്‍ണപ്പണയ വായ്പയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് സിഇഒ മനോജ് രവി പറഞ്ഞു.