കാക്കനാട്: മെട്രോ റെയിൽ കാക്കനാട്ടേക്ക് നീട്ടാനായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ ഉടമകൾക്ക് വില നൽകാൻ 33 കോടി രൂപ കൂടി അനുവദിച്ചു. കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജംക‍്ഷൻ വരെ ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നൽകാനാണിത്.
കാക്കനാട് റൂട്ടിലെ ശേഷിക്കുന്ന സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. ഇവിടങ്ങളിലെ പ്ലോട്ട് ഉടമകൾക്ക് വില നൽകാൻ 69 കോടി രൂപ രണ്ടാഴ്ച മുൻപ് അനുവദിച്ചിരുന്നു.
പാലാരിവട്ടം– കലൂർ റൂട്ടിലെ ഏതാനും സ്ഥലമുടമകൾ റോഡിന് വീതി കൂട്ടാൻ സ്ഥലം സൗജന്യമായി വിട്ടു കൊടുക്കാമെന്ന് നേരത്തെ രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ട്. ഇപ്പോൾ ഇവരും സ്ഥലത്തിനു വില വേണമെന്ന നിലപാടിലാണ്.
പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലാണ് റോഡിന്റെ ഇരുവശവും. പ്രമാണങ്ങളുടെ പരിശോധന പൂർത്തിയായ ശേഷമേ വില സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.
സ്ഥലമെടുപ്പിന് കെഎംആർഎല്ലിനു സർക്കാർ നൽകിയ 100 കോടി രൂപയിൽ നിന്നാണ് ഇപ്പോൾ സ്ഥലമെടുപ്പ് വിഭാഗത്തിന് പണം അനുവദിച്ചിരിക്കുന്നത്. വാഴക്കാല വില്ലേജിൽ സ്ഥലവില കിട്ടാത്ത ഉടമകൾക്ക് ഉടൻ വില നൽകുമെന്ന് അധികൃതർ പറഞ്ഞു.
കടകൾ നഷ്ടപ്പെട്ട വ്യാപാരികൾക്കും നഷ്ട പരിഹാരം ലഭിക്കും. വാഴക്കാല വില്ലേജിൽ 102 സ്ഥലമുടകൾക്കാണ് വില നൽകാനുള്ളത്.
കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ മെട്രോ റെയിൽ നിർമാണത്തിന് സ്ഥലമേറ്റെടുക്കുമ്പോൾ വീടുകളെ കാര്യമായി ബാധിക്കില്ല. റോഡ് വശങ്ങളിലാണ് സ്ഥലമെടുപ്പെന്നതിനാൽ ഭൂരിഭാഗവും കടകളെയാണ് ബാധിക്കുന്നത്.
ഏതാനും കടകൾ പൂർണമായും ഒട്ടേറെ കടകൾ ഭാഗീകമായുമാണ് പൊളിക്കേണ്ടി വരിക. കെട്ടിട ഉടമകൾക്കും വാടകക്കാർക്കും കടകളിലെ ജീവനക്കാർക്കും നഷ്ട പരിഹാരം ലഭിക്കും വിധമാകും പുനരധിവാസ പാക്കേജ്.
അതേസമയം ഇൻഫോപാർക്ക്–പാലാരിവട്ടം റൂട്ടിൽ മെട്രോ റെയിലിനോടനുബന്ധിച്ചു മെട്രോ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠനത്തിനു നടപടി തുടങ്ങി.