കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെ സർവീസുകൾ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ. ജൂലായ് 15 തിങ്കളാഴ്ച മുതൽ ഒരുദിവസം 12 ട്രിപ്പുകളാണ് കൂടുതലായി ഉൾപ്പെടുത്തുന്നത്.
കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാലാണ് കെഎംആർഎൽ സർവീസുകൾ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.
ഈ വർഷം കൊച്ചി മെട്രോയിൽ ഇതുവരെ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തുകഴിഞ്ഞു. 2024 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ 1,64,27,568 യാത്രക്കാർ കൊച്ചി മെട്രോയിൽ സഞ്ചരിച്ചു. 2024 ജൂലൈ ഒന്നുമുതൽ ജൂലൈ 11 വരെ 11,99,354 യാത്രക്കാരാണ് കൊച്ചി മെട്രോയിൽ സഞ്ചരിച്ചത്.
കഴിഞ്ഞ പത്തുദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചിരുന്നു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും പുതിയ സർവീസുകൾ കൂട്ടിച്ചേർക്കുന്നതോടുകൂടി സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കെഎംആർഎൽ. നിലവിൽ രാവിലെ എട്ടുമണി മുതൽ 10 മണി വരെയും വൈകീട്ട് നാല് മണി മുതൽ ഏഴ് മണിവരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഹെഡ് വേ ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഈ ഹെഡ് വേ വെറും ഏഴ് മിനിറ്റായി ചുരുങ്ങും.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വയഡക്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ മെട്രോ യാത്രയുടെ മുഖംതന്നെ മാറുമെന്ന പ്രതീക്ഷയിലാണ് കൊച്ചി.