മുംബൈ: മുതിർന്ന ബാങ്കറായ കൃഷ്ണൻ ശങ്കരസുബ്രഹ്മണ്യം ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ചുമതയേറ്റതായി തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് അറിയിച്ചു. കെ വി രാമമൂർത്തിയുടെ പിൻഗാമിയായിയാണ് ശങ്കരസുബ്രഹ്മണ്യം അധികാരമേറ്റത്. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.
പ്രസ്തുത നിയമനത്തിന് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ശങ്കരസുബ്രഹ്മണ്യം പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്ന് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചാബ് & സിന്ദ് ബാങ്കിലെ തന്റെ പ്രവർത്തന കാലത്ത് എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്തുന്നതിലേക്ക് ബാങ്കിനെ നയിച്ചതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
മധുര കാമരാജ് സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും യോഗ്യതയുള്ള കോസ്റ്റ് അക്കൗണ്ടന്റുമായ ശങ്കരസുബ്രഹ്മണ്യം പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ ചേരുന്നതിന് മുമ്പ് സിൻഡിക്കേറ്റ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ബാങ്കിന്റെ മിക്കവാറും എല്ലാ പോർട്ട്ഫോളിയോകളുടെയും മേൽനോട്ടം അദ്ദേഹം വഹിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള തന്റെ ഔദ്യോഗിക ജീവിതത്തിൽ ബാങ്കിംഗിന്റെ എല്ലാ പ്രധാന മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിസ്ക് മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി, ഹ്യൂമൻ റിസോഴ്സ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ തലവൻ കുടി ആയിരുന്നു ശങ്കരസുബ്രഹ്മണ്യം.