
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടായിരുന്നു സർവീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവ്വീസുകൾ.
തുടക്കത്തിൽ ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ദിവസേന 34,000ത്തിലധികം യാത്രക്കാർ ദിനംപ്രതി സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.
യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിൽ എത്തിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ ഈ വർഷം ഓഗസ്റ്റ് മുതലാണ് 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചിലവ് വരുന്നത്.
ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചിലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും ഡീസൽ ചിലവ് ഇനത്തിൽ ലാഭിക്കാനായി.
നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രമാകും.
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തുന്നതിനാൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകും.
പുതിയതായി നിരത്തിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറന്റി ഉള്ളതിനാൽ ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റു ചിലവുകളോ ഇല്ലാത്തത് കൊണ്ടും മെയിന്റിനൻസ് ഇനത്തിൽ ഒരു മാസം 25 ബസുകൾക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവും ഉണ്ടാകുന്നു.
ഈ ചിലവുകൾ കൂടി കണക്കാക്കുമ്പോൾ പ്രവർത്തനലാഭം ഏകദേശം 40 ലക്ഷം രൂപയിൽ അധികമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്.
ഒരു ബസിന് 92.43 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. നാല് ശതമാനം പലിശ നിരക്കിലാണ് കിഫ്ബിയുടെ വായ്പ. വായ്പ തിരിച്ചടവിൽ 2 വർഷത്തെ മൊറട്ടോറിയം ഉള്ളതിനാൽ പ്രവർത്തന ചിലവിൽ ഗണ്യമായ കുറവും ലഭിക്കുന്നു.
വില കൂടുതലാണെങ്കിലും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തന ചിലവിൽ ഉണ്ടാകുന്ന വൻ കുറവ് കാരണം ഡീസലിന്റെ ഉപഭോഗം വളരെയേറെ കുറയ്ക്കാനുമാകുന്നു.
ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും, ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റും നൽകിയുള്ള വരുമാനത്തിൽ നിന്നുമാണ് ലാഭത്തിൽ എത്തിയതെന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ പുതിയതായി ആരംഭിച്ച കെഎസ്ആർടിസിയുടെ ട്രാവൽ കാർഡും ഇതിൽ ഉപയോഗിക്കുന്നുണ്ട്.
ഡീസൽ ബസിന്റെ നീളത്തേക്കാൾ ഇലക്ട്രിക് ബസുകളുടെ നീളം കുറവാണ്. 9 മീറ്റർ നീളമുള്ള ഈ ബസുകൾ സിറ്റിയിലെ ഇട റോഡുകളിലും, തിരക്കിലും ആയാസമില്ലാതെ സർവീസ് നടത്താൻ സാധിക്കും.
50 ഇലക്ട്രിക് ബസുകൾ നിലത്തിൽ ഇറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചിലവിൽ ലാഭം ഉണ്ടാകുമെന്നെന്നാണ് കണക്ക് കൂട്ടുന്നതെന്നും കെഎസ്ആർടിസി വ്യക്തമാക്കി.