തിരുവനന്തപുരം: സ്വകാര്യബസുകാരുമായുള്ള നിയമപോരാട്ടത്തില്‍ സ്വന്തം നിലനില്‍പ്പിനെ ബാധിക്കുംവിധം തിരിച്ചടി നേരിട്ടിട്ടും അപ്പീല്‍ നല്‍കാതെ കെ.എസ്.ആർ.ടി.സി.
അപ്പീല്‍ നല്‍കണമെന്ന് അഭിഭാഷകർ നിർദേശിച്ചിട്ടും നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടിയെടുക്കുമെന്ന മറുപടിയാണ് ഗതാഗതമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിക്കുന്നത്.
കെ.എസ്.ആർ.ടി.സി. സി.എം.ഡി. ഉള്‍പ്പെടെയുള്ളവർ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
കേസ് നടത്തിപ്പില്‍ കെ.എസ്.ആർ.ടി.സി.ക്കും ഗതാഗതവകുപ്പിനും വീഴ്ചപറ്റിയെന്ന ആക്ഷേപം ശക്തമാണ്.
വിധി പ്രതികൂലമാകാൻ കാരണം ഇതാണ്. നിശ്ചിത സമയത്തിനുള്ളില്‍ സ്കീം ഇറക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ വീഴ്ചപറ്റിയെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു. ഗതാഗതവകുപ്പ് മനഃപൂർവം കേസ് തോറ്റുകൊടുത്തുവെന്നാണ് ആരോപണം.
ഇതിനിടെ വിധിയെത്തുടർന്ന് കെ.എസ്.ആർ.ടി.സി.യുടെ പാതകളില്‍ കൂടുതല്‍ ബസുകള്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിയുടെ ബന്ധുകൂടിയായ സ്വകാര്യബസ് ഉടമാ സംഘടനാ ഭാരവാഹി രംഗത്തെത്തി.
കെ.എസ്.ആർ.ടി.സി.സ്റ്റാൻഡുകളില്‍ കടന്ന് യാത്രക്കാരെ വിളിച്ചുകയറ്റി സമാന്തര സർവീസ് നടത്തുന്ന ഇയാളുടെ ബസുകള്‍ക്കെതിരേ മോട്ടോർവാഹനവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
ഗതാഗതസെക്രട്ടറി ആയിരിക്കുമ്പോള്‍ ബിജു പ്രഭാകറാണ് കെ.എസ്.ആർ.ടി.സി.ക്ക് സംരക്ഷണം നല്‍കാൻ ദേശസാത്കൃത സ്കീം ഇറക്കിയത്.