
ആലപ്പുഴ: ഒൻപതുവർഷം കൊണ്ട് സംസ്ഥാനത്തെ കുടുബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചത് 7,076.06 കോടി രൂപ. ആഴ്ചതോറും നല്‍കുന്ന ചെറുതുകയാണ് ഇത്രവലിയ സമ്പാദ്യമായി മാറിയത്.
ആഴ്ചസമ്ബാദ്യത്തിലൂടെ ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീ ഇതിലൂടെ നേടി.
സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനും 1998 മുതല്‍ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് സമ്പാദ്യപദ്ധതി തുടങ്ങിയത്. ഇതുവരെയുള്ള മൊത്തം നിക്ഷേപം 9,369 കോടി രൂപ വരുമെങ്കിലും ഒൻപതു വർഷത്തിനിടെയാണ് വൻ കുതിപ്പുണ്ടായത്.
തുടക്കത്തില്‍ ചുരുക്കം ചില ജില്ലകളിലായിരുന്നു അയല്‍ക്കൂട്ടങ്ങളുടെ പ്രവർത്തനം. 2008-ഓടെ അത് സംസ്ഥാനമെങ്ങും വ്യാപിപ്പിച്ചു. ഇപ്പോള്‍ 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളുണ്ട്. 48 ലക്ഷത്തോളം അംഗങ്ങളും.
ആദ്യഘട്ടത്തില്‍ ഓരോ അംഗവും കുറഞ്ഞത് പത്തുരൂപ വീതമാണ് ആഴ്ചതോറും നിക്ഷേപിച്ചത്. ഘട്ടംഘട്ടമായി തുക കൂട്ടി. സാമ്പത്തികശേഷിക്കനുസരിച്ചാണ് ഇപ്പോള്‍ നിക്ഷേപത്തുക നിശ്ചയിക്കുന്നത്. കിട്ടുന്ന തുക ഓരോ ആഴ്ചയും ബാങ്ക് നിക്ഷേപമാക്കും.
വലിയ നടപടിക്രമങ്ങളില്ലാതെ നാലുശതമാനം പലിശയ്ക്ക് അംഗങ്ങള്‍ക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായി വായ്പയെടുക്കാനുള്ള സൗകര്യവുമുണ്ട്. സ്വന്തം നിക്ഷേപത്തെക്കാള്‍ കൂടുതല്‍ വായ്പയെടുക്കാൻ മറ്റംഗങ്ങളുടെ സമ്മതം മതി. പരസ്പര ജാമ്യത്തിലും വായ്പയെടുക്കാം.
വായ്പയിലും കുതിപ്പ്:
ഒൻപതു വർഷത്തിനിടെ അയല്‍ക്കൂട്ടങ്ങള്‍ ആഭ്യന്തരവായ്പയായി വിതരണം ചെയ്തത് 21,614 കോടി രൂപയാണ്. സിഡിഎസുകള്‍ക്ക് വികസന കോർപ്പറേഷനുകള്‍ വലിയ വായ്പ (ബള്‍ക്ക് ലോണ്‍)യായി 17,369 കോടി രൂപ നല്‍കി.
രണ്ടരശതമാനം പലിശയ്ക്കു ലഭിച്ച വായ്പത്തുക സിഡിഎസുകള്‍ നാല്-നാലര ശതമാനം പലിശയ്ക്കാണ് അയല്‍ക്കൂട്ടങ്ങള്‍ക്കു നല്‍കിയത്.
അതുവഴി അംഗങ്ങള്‍ക്ക് വായ്പ ലഭിച്ചു. ഇക്കാലയളവില്‍ ബാങ്കുകള്‍ 36,357 കോടി രൂപ വായ്പയായി അയല്‍ക്കൂട്ടങ്ങള്‍ക്കു നല്‍കി. എട്ടുമുതല്‍ ഒൻപതുവരെ ശതമാനം പലിശയ്ക്കു നല്‍കിയ വായ്പയില്‍ നാലുശതമാനം സർക്കാർ സബ്സിഡിയാണ്.
സാമ്ബത്തികമായി പിന്നിലായ 48,557 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ടായി 72.83 കോടിയുടെ സഹായം സർക്കാരും നല്‍കി.