മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സേവന കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ 6.66 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) അറിയിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് വിഭജിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് 6.66 ശതമാനം ഓഹരി ലഭിച്ചതെന്ന് എൽ.ഐ.സി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി ലഭിക്കുന്നതിനുണ്ടായ ചെലവ് വിഭജനത്തിന് മുമ്പ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിക്ക് വന്നിരുന്ന ചെലവിന്റെ 4.68 ശതമാനമാണെന്നും എൽ.ഐ.സി പറഞ്ഞു.
അതേസമയം ചൊവ്വാഴ്ചയും ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികളിൽ അഞ്ച് ശതമാനം ഇടിവുണ്ടായി. തിങ്കളാഴ്ചയാണ് ജിയോ ഫിൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഒരു ഷെയറിന് 265 രൂപ എന്ന നിരക്കിലാണ് ലിസ്റ്റ് ചെയ്തത്.
എന്നാൽ ട്രേഡിങ് ആരംഭിച്ചപ്പോൾ കമ്പനിയുടെ മൊത്തം വിപണി മൂല്യം 1.68 ലക്ഷം കോടി രൂപയിൽ നിന്ന് 1.60 ലക്ഷം കോടി രൂപയിൽ താഴെയായി ഇടിഞ്ഞു.