
മുംബൈ: പ്രീമിയം വരുമാനം കുറഞ്ഞതോടെ നികുതിക്ക് മുമ്പുള്ള എൽഐസിയുടെ ലാഭത്തിൽ കുത്തനെ ഇടിവ്. അറ്റാദായത്തിൽ 50 ശതമാനമാണ് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിലെ റിപ്പോർട്ട് ആണ് കമ്പനി പുറത്ത് വിട്ടത്.
50 ശതമാനം ഇടിഞ്ഞ് ലാഭം 7925 കോടി രൂപയായി മാറി. കഴിഞ്ഞ വർഷം ഇത് 15,952 കോടി രൂപയായിരുന്നു. പ്രീമിയം വരുമാനം ഇടിഞ്ഞതാണ് പ്രധാനമായും എൽഐസിയുടെ ലാഭത്തിന് തിരിച്ചടിയായത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം കുറഞ്ഞ് 1.07 ലക്ഷം കോടി രൂപയായി.
മൊത്തത്തിലുള്ള പുതിയ ബിസിനസിന്റെ മൂല്യം 2,280 കോടി രൂപയിൽ നിന്ന് 2,005 കോടി രൂപയായി കുറഞ്ഞു. വർഷം തോറും 12 ശതമാനമാണ് ഇടിവ്. 2023-24- സാമ്പത്തിക വർഷത്തിലെ മൊത്തം പ്രീമിയം വരുമാനത്തിൽ 11 ശതമാനമാണ് ഇടിവ്.
കമ്പനിയുടെ അറ്റാദായം ഇടിഞ്ഞതിനെത്തുടർന്ന് എൽഐസി ഓഹരികളിലും ഇടിവ്. ഓഹരികൾ
ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. പ്രീമിയം വരുമാനത്തിലെ ഇടിവും മാർജിനുകളിലെ കുറവുമാണ് ഇൻഷുറൻസ് സ്റ്റോക്ക് ഇടിയാൻ കാരണമായി.
എൽഐസിയുടെ മൊത്തം പ്രീമിയം വരുമാനം മുൻവർഷത്തെ 1.32 ലക്ഷം കോടി രൂപയിൽ നിന്ന് 19 ശതമാനം ഇടിഞ്ഞ് 1.07 ലക്ഷം കോടി രൂപയായി. കമ്പനിയുടെ എൻപിഎ മുൻ വർഷത്തെ 5.60 ശതമാനത്തിൽ നിന്ന് 2.43 ശതമാനമായി.
അതിന്റെ അറ്റ എൻപിഎ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടർന്നു. 2023 സെപ്റ്റംബർ 30 ന് അവസാനിച്ച ആറ് മാസ കാലയളവിലെ കമ്പനിയുടെ പുതിയ ബിസിനസിൻെറ മൂല്യം 3,304 കോടി രൂപയാണ്.
മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,677 കോടി രൂപയായിരുന്നു.