
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പ്രഖ്യാപനമെന്ന് കമ്മിഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നലെ ചുമതലയേറ്റിരുന്നു.
പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയശേഷമാണ് തീയതികൾ അറിയിക്കാനായി ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികൾ കമ്മിഷൻ യോഗത്തിൽ തീരുമാനമായി.
ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീരിലെ വോട്ടെടുപ്പും ആലോചനയിലുണ്ടെന്നാണ് സൂചന.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു കമ്മിഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ഈ ആഴ്ച ജമ്മു കശ്മീർ പര്യടനത്തോടെയാണ് ഇത് അവസാനിപ്പിച്ചത്.
ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. ബിജെപി 257 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് 82 സീറ്റുകളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്.
543 ലോക്സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.