ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

ലുലു ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ ഉടൻ; ലിസ്റ്റിങ്ങ് യുഎഇയിൽ

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും.

170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു.

കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700 കോടി ഡോളർ വരെ (54,600 കോടി രൂപ മുതൽ 58,800 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാകും ഐപിഒ. അതേസമയം, ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ് ഷോ (നിക്ഷേപക സംഗമങ്ങൾ) ഒക്ടോബർ 21ഓടെ ലുലു ഗ്രൂപ്പ് ആരംഭിച്ചേക്കും. ഈ മാസം അവസാനത്തോടെ ഐപിഒ പ്രതീക്ഷിക്കാം. നവംബർ മധ്യത്തോടെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാകും (എഡിഎക്സ്/ADX) ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ്.

യുഎഇയും മറ്റ് ഗൾഫ് ഗൾഫ് രാഷ്ട്രങ്ങളും ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും ഉൾക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ മേഖലയിലെ (MENA) ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒയായിരിക്കും ലുലുവിന്റേത് എന്നാണ് വിയിരുത്തലുകൾ.

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും സൗദി അറേബ്യയിലെ ഓഹരി വിപണിയായ തദാവൂളിലുമായി (Tadawul) ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവിൽ തൽകാലം എഡിഎക്സ് മാത്രമാണ് പരിഗണനയിലുള്ളതെന്നും സൂചനകളുണ്ട്.

ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കാനായി എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്സ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ ലുലു ഗ്രൂപ്പ് നിയമിച്ചിട്ടുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

25 ശതമാനം ഓഹരികളായിരിക്കും ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് വിറ്റഴിച്ചേക്കുക. ഓഹരികളുടെ ഐപിഒ വിലയും ജീവനക്കാർക്കായി നീക്കിവയ്ക്കുന്ന ഓഹരികളെക്കുറിച്ചും ലുലു ഗ്രൂപ്പ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും.

ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്.

യുഎഇയിലും ഒമാനിലും പ്രീമിയം സൂപ്പർമാർക്കറ്റ് ശൃംഖലയുള്ള സ്പിന്നീസ് (Spinneys) ഇക്കഴിഞ്ഞ ഏപ്രിലിൽ 37.5 കോടി ഡോളറിന്റെ (3,150 കോടി രൂപ) ഐപിഒ സംഘടിപ്പിച്ചിരുന്നു. ഏകദേശം 1,900 കോടി ഡോളറിന്റെ (1.59 ലക്ഷം കോടി രൂപ) ഓഹരികൾക്കുള്ള അപേക്ഷകളും സ്പിന്നീസിന് ലഭിച്ചിരുന്നു.

ഇതിനേക്കാൾ വലിയ സ്വീകാര്യത ലുലുവിന്റെ ഐപിഒയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മലയാളികൾ ഉൾപ്പെടെ യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ബാഹുല്യമുണ്ടെന്നത് ഐപിഒയ്ക്ക് കരുത്തായേക്കും.

രണ്ടുവർഷമായി ഐപിഒയ്ക്കുള്ള ഒരുക്കങ്ങൾ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ൽ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു.

അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ൽ‌ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു. ലുലുവിന്റെ ഈജിപ്റ്റിലെ വികസനപദ്ധതികൾക്ക് നിക്ഷേപം ഉറപ്പാക്കാനായിരുന്നു ഇത്.

ഐപിഒയ്ക്ക് മുന്നോടിയെന്നോണം 1,000 കോടി ദിർഹം സമാഹരിച്ച് കടങ്ങൾ പുനഃക്രമീകരിക്കാൻ ലുലു ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ 2023 ഓഗസ്റ്റിലും വന്നിരുന്നു. ജിസിസിക്കും ഈജിപ്റ്റിനും പുറമേ നിരവധി രാജ്യങ്ങളിലായി 80ൽ അധികം ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ഈ സമാഹരണം സഹായിക്കുമെന്നും കമ്പനി വിലയിരുത്തിയിരുന്നു.

2022ലെ കണക്കുപ്രകാരം ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 800 കോടി ഡോളറാണ് (ഏകദേശം 66,000 കോടി രൂപ). 65,000ൽ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്. ഇതിൽ നല്ലൊരുപങ്കും മലയാളികൾ.

X
Top