മുംബൈ: ജപ്പാൻ ആസ്ഥാനമായുള്ള ഐറോം ഗ്രൂപ്പ് കോയുമായി ലൈസൻസിംഗ് കരാറിൽ ഒപ്പുവെച്ച് പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ലുപിൻ. ഓസ്റ്റിയോപൊറോസിസ് ബാധിച്ച സ്ത്രീകളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ഉൽപ്പന്നത്തിനായിയാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്.
കരാറിന്റെ നിബന്ധനകൾ പ്രകാരം ഐറോം, മുംബൈ ആസ്ഥാനമായുള്ള മരുന്ന് നിർമ്മാതാവുമായി ചേർന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയും, ജപ്പാനിൽ ബയോസിമിലാർ ഡെനോസുമാബ് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യും. ജപ്പാനിൽ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി മാർക്കറ്റിംഗ് അംഗീകാരം ലഭിച്ചതിന് ശേഷം ഐറോം ഉൽപ്പന്നം വാണിജ്യവത്കരിക്കുമെന്ന് ലുപിൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ കരാറിന്റെ ഭാഗമായി മരുന്ന് നിർമ്മാതാവിന് ഒന്നിലധികം പേയ്‌മെന്റുകൾ ലഭിക്കും. നിലവിൽ ജപ്പാനിൽ ഏകദേശം 500 മില്യൺ ഡോളർ വിപണി വലിപ്പമുള്ള പ്രാലിയ, റാൻമാർക്ക് എന്നീ രണ്ട് ബ്രാൻഡുകളിൽ ഡെനോസുമാബ് ലഭ്യമാണ്. അതേസമയം ബയോസിമിലറുകൾ ലുപിനിന്റെ ഒരു പ്രധാന വളർച്ചാ ചാലകമാണ്. ബിഎസ്ഇയിൽ ലുപിൻ ഓഹരികൾ 1.2 ശതമാനം ഇടിഞ്ഞ് 669.50 രൂപയിലെത്തി.