ന്യൂഡൽഹി: ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഐഫോൺ 16 ഇന്ത്യയിൽ നിർമിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
ആഗോളതലത്തിൽ ജനപ്രിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭം ശക്തിയാർജിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ സെപ്റ്റംബർ 20 മുതൽ വിപണിയിലെത്തുമെന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് ഉൾപ്പടെയുള്ള നൂതന ഫീച്ചറുകളുമായാണ് ഐഫോൺ 16 സീരിസ് പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി ആപ്പിൾ ഇന്ത്യയിലെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ്. ആപ്പിളിന്റെ ആകെ ഐഫോൺ ഉത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് വരും വർഷത്തോടെ 25 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഇത് 14 ശതമാനമായിരുന്നു.
കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി വഴി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
പ്രതിമാസം ഒരു ബില്യൺ കയറ്റുമതിയാണ് നടക്കുന്നത്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇന്ത്യയിൽ ആപ്പിളിനായി ജോലി ചെയ്യുന്നത്. നിരവധി തൊഴിലവസരങ്ങളാണ് ഇതിലൂടെ സാധ്യമാക്കിയത്.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഐഫോൺ കയറ്റുമതി 12.1 ബില്യൺ ആയി ഉയർന്നിരുന്നു. മുൻ വർഷമിത് 6.27 ബില്യൺ ആയിരുന്നു.
ഈ സാമ്പത്തിക വർഷം ഇതുവരെ 23.5 ഡോളറിന്റെ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.