
ന്യൂഡൽഹി: വിളകളുടെ സംഭരണ പരിധി 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി, മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമിന്റെ (എംഐഎസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാര്‍ഷിക മന്ത്രാലയം പരിഷ്‌കരിച്ചു. ഇതുവഴി എംഐഎസ് നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കുറഞ്ഞ താങ്ങുവില (എം എസ് പി) ബാധകമല്ലാത്തതും മുന്‍ സാധാരണ സീസണിലെ നിരക്കുകളെ അപേക്ഷിച്ച് വിപണി വിലയില്‍ കുറഞ്ഞത് 10 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നതുമായ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എംഐഎസ് നടപ്പിലാക്കുന്നത്.
ദുരിതത്തില്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് പദ്ധതി. എംഐഎസ് നടപ്പാക്കുന്നതിന് കൂടുതല്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, സര്‍ക്കാര്‍ എംഐഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
പുതുക്കിയ മാനദണ്ഡങ്ങളില്‍, പിഎം-ആശയുടെ സംയോജിത പദ്ധതിയുടെ ഘടകമായി സര്‍ക്കാര്‍ എംഐഎസിനെ മാറ്റിയിരിക്കുന്നു.
”മുമ്പുള്ള സാധാരണ വര്‍ഷത്തെ അപേക്ഷിച്ച് നിലവിലുള്ള വിപണി വിലയില്‍ കുറഞ്ഞത് 10 ശതമാനം കുറവുണ്ടായാല്‍ മാത്രമേ എംഐഎസ് നടപ്പാക്കൂ,” അത് കൂട്ടിച്ചേര്‍ത്തു.
ഭൗതിക സംഭരണത്തിന് പകരം മാര്‍ക്കറ്റ് ഇടപെടല്‍ വിലയും (എംഐപി) വില്‍പ്പന വിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനുള്ള ഓപ്ഷനും സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.
കൂടാതെ, ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിലയില്‍ വ്യത്യാസമുണ്ടെങ്കില്‍, ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തില്‍ നിന്ന് മറ്റ് ഉപഭോഗ സംസ്ഥാനങ്ങളിലേക്ക് വിളകള്‍ കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനുമുള്ള പ്രവര്‍ത്തനച്ചെലവ് കേന്ദ്ര നോഡല്‍ ഏജന്‍സികളായ (സിഎന്‍എ) നാഫെഡ്, എന്‍സിസിഎഫ് എന്നിവയില്‍ നിന്ന് തിരികെ നല്‍കും.
മധ്യപ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് 1,000 ടണ്‍ വരെ ഖാരിഫ് തക്കാളി കൊണ്ടുപോകുന്നതിനുള്ള ചെലവ് തിരികെ നല്‍കുന്നതിന് എന്‍സിസിഎഫിന് അംഗീകാരം നല്‍കിയിട്ടുണ്ട്.