
മുംബൈ: മാരുതി സുസുക്കിയുടെ ഹരിയാണയിലുള്ള മനേസർ ഫാക്ടറിയില്‍ മൊത്തംഉത്പാദനം ഒരുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടു.
ഇതോടെ സുസുക്കിയുടെ ആഗോളതലത്തിലുള്ള ഫാക്ടറികളില്‍ ഏറ്റവും വേഗത്തില്‍ ഉത്പാദനം ഒരുകോടി പിന്നിട്ട യൂണിറ്റായി മനേസർ മാറി. 2006 -ല്‍ പ്രവർത്തനംതുടങ്ങിയ മനേസർ ഫാക്ടറി 18 വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
പുതിയനേട്ടത്തില്‍ ഉപഭോക്താക്കളോടും ജീവനക്കാരോടും ഡീലർമാരോടും നന്ദി പറയുന്നതായി എം.ഡി.യും സി.ഇ.ഒ.യുമായ ഹിസാഷി തകേവൂചി പറഞ്ഞു.
600 ഏക്കറിലായുള്ള ഫാക്ടറിയില്‍ ബ്രെസ, എർട്ടിഗ, എക്സ് എല്‍ 6, സിയാസ്, ഡിസയർ, വാഗണ്‍ ആർ, എസ് പ്രസോ, സെലേറിയോ എന്നീ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ വർഷം 23.5 ലക്ഷം കാറുകള്‍ പുറത്തിറക്കാനുള്ള ശേഷിയാണ് കമ്ബനിക്കുള്ളത്. രാജ്യത്തിതുവരെ 3.11 കോടി വാഹനങ്ങള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്.
ഇവിടെ നിന്നുള്ള വാഹനങ്ങള്‍ ആഭ്യന്തരമായി വില്‍ക്കുകയും ലാറ്റിൻ അമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക, ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
മാരുതിക്ക് ഗുജറാത്തിലെ ഹൻസല്‍പുരിലും ഒരു നിർമാണ ഫാക്ടറിയുണ്ട്.
ഹരിയാണയില്‍ തന്നെ ഖർഖോദയില്‍ മറ്റൊരു ഫാക്ടറിയും 2025 ഓടെ പ്രവർത്തനം ആരംഭിക്കും. വരാനിരിക്കുന്ന ഇലക്‌ട്രോണിക് വാഹനങ്ങളുടെ നിർമാണം മാരുതി ഗുജറാത്തിലെ പ്ലാന്റിലായിരിക്കും നടത്തുക.