
ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്ന രീതി ഇന്ന് സർവസാധാരണമായി കഴിഞ്ഞു.
സമീപകാലത്ത് നടക്കുന്ന യുദ്ധങ്ങളില്‍ ഡ്രോണുകളുടെ ഉപയോഗം കുത്തനെ ഉയരുകയും ചെയ്തു. എന്നാല്‍ ആളില്ലാ വാഹനങ്ങള്‍ സമുദ്ര സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യ.
മാതംഗി എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ സമുദ്രയാനം വികസിപ്പിച്ചിരിക്കുന്നത് സ്വകാര്യ കമ്പനിയായ സാഗർ ഡിഫൻസ് എഞ്ചിനീയറിങ് എന്ന സ്ഥാപനമാണ്. മുംബൈ തുറമുഖം മുതല്‍ തൂത്തുക്കുടി വരെ 1500 കിലോമീറ്റർ ദൂരം ആളില്ലാതെ സഞ്ചരിച്ച് മാതംഗി ചരിത്രം രചിക്കുകയും ചെയ്തു.
തീരസുരക്ഷ, സമുദ്രത്തിലെ ചെറു സൈനിക ദൗത്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാനുതകുന്ന തരത്തിലാണ് മാതംഗിയെ വികസിപ്പിച്ചത്. റഷ്യ-യുക്രൈൻ യുദ്ധത്തില്‍ ലക്ഷ്യങ്ങളിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിക്കുന്ന ഡ്രോണുകളുടെ ഉപയോഗം വ്യാപകമായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാതംഗിയെ തയ്യാറാക്കിയത്.
കപ്പല്‍വേധ മിസൈലുകളോ അല്ലെങ്കില്‍ അത്രത്തോളം പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളോ മാതംഗിയില്‍ ഉപയോഗിക്കാം. ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ക്കെതിരേ കൂട്ടമായി ഉപയോഗിച്ച് അവയെ തകർക്കാം.
ചെറുബോട്ടിന്റെ അത്ര വലിപ്പവും റഡാർ കണ്ണുകളെ വെട്ടിക്കാനുള്ള ശേഷിയും മാതംഗിയെ അപകടകാരിയാക്കുന്നു. അതിനാല്‍ ശത്രുവിന്റെ കേന്ദ്രങ്ങളിലേക്ക് ഇടിച്ചുകയറി സ്ഫോടനങ്ങള്‍ നടത്താനാകും.
വലിയ ലക്ഷ്യങ്ങള്‍ ഭേദിക്കാൻ ചിലവേറിയ യുദ്ധക്കപ്പലുകളെയും മിസൈലുകളെയും ഉപയോഗിക്കുന്നതിന് പകരം ചിലവ് കുറഞ്ഞ ഇത്തരം ആയുധങ്ങളെയാണ് ഇന്ന് മിക്ക യുദ്ധമേഖലകളിലും ഉപയോഗിക്കുന്നത്.
ആള്‍നാശവും വിലയേറിയ ആയുധങ്ങളുടെ ഉപയോഗവും കുറയ്ക്കാനാകുമെന്നതിനാല്‍ തന്ത്രപരമായി പ്രാധാന്യമുള്ള ഇന്ത്യൻ സമുദ്രമേഖലയില്‍ മാതംഗി ഇന്ത്യൻ നാവികസേനയ്ക്ക് മുതല്‍കൂട്ടാകും.
വിദൂര നിയന്ത്രിത രീതിയില്‍ ഇതിനെ ഉപയോഗിക്കാം. ശത്രുവിന്റെ ശ്രദ്ധ തെറ്റിച്ച് അവരെ ആശയക്കുഴപ്പത്തിലാക്കാനും ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളെ ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുമൊക്കെ മാതംഗിയെ ഉപയോഗിക്കാം.
മാതംഗിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ചേർക്കാൻ കഴിയുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം എഐ സാങ്കേതിക വിദ്യകൂടി ഉപയോഗിച്ച് കൂടുതല്‍ ആക്രമണകാരിയാക്കാം.
മാതംഗിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാകും ഇനി പുറത്തിറങ്ങുക. എന്ന് ഇവ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുമെന്ന് വ്യക്തമല്ല.