
നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ) വികസിച്ചുവരുന്നതിനൊപ്പം തന്നെ ഉയർന്നുവന്ന വാദമാണ് അത് മനുഷ്യന്റെ ജോലി ഇല്ലാതാക്കുമെന്നത്.
കമ്പ്യൂട്ടർ പ്രചാരത്തിലായപ്പോള്‍ ഉണ്ടായതിന് സമാനമായ ആശങ്ക. കമ്പ്യൂട്ടർ ജോലി കളയുകയല്ല, മറിച്ച് മനുഷ്യരുടെ അധ്വാനം അനായാസമാക്കുകയാണ് ചെയ്യുന്നത് എന്നത് പോലെ എ.ഐയും മനുഷ്യരെ സഹായിക്കുകയാണ് ചെയ്യുക എന്ന് വാദിച്ചവരുമുണ്ട്.
ഇപ്പോഴിതാ മനുഷ്യരുടെ തൊഴിലിന് എ.ഐ. ഭീഷണിയായേക്കാം എന്ന സൂചനയാണ് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ആസ്ഥാനത്തുനിന്നും വരുന്നത്. തങ്ങളുടെ ജോലികള്‍ ചെയ്യാനായി എ.ഐ. ‘തൊഴിലാളികളെ’ നിയമിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.
അടുത്തമാസം മുതല്‍ എ.ഐ. ഏജന്റുമാർ മൈക്രോസോഫ്റ്റില്‍ ജോലി ആരംഭിക്കും എന്നാണ് വിവരം.
കമ്പനിയുടെ ദൈനംദിനകാര്യങ്ങള്‍ ചെയ്യുന്നതിനായാണ് എ.ഐ. സഹായത്താല്‍ പ്രവർത്തിക്കുന്ന വെർച്വല്‍ തൊഴിലാളികളെ മൈക്രോസോഫ്റ്റ് ഏർപ്പെടുത്തുന്നത്. ക്ലൈന്റ് ക്വറീസ്, സെയില്‍സ് ലീഡ് ഐഡന്റിഫിക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ ജോലികളാണ് ആദ്യഘട്ടത്തില്‍ എ.ഐ. ഏജന്റുമാർ മൈക്രോസോഫ്റ്റില്‍ ചെയ്യുക.
ആവർത്തിച്ച് ചെയ്യേണ്ട ജോലികള്‍ എ.ഐ. ഏജന്റുമാരെ ഏല്‍പ്പിക്കുന്നതിലൂടെ ജോലിയിലെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനെ കുറിമൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദല്ലെ അടുത്തിടെ പറഞ്ഞിരുന്നു. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്യക്ഷമത വർധിപ്പിക്കാനും സമയനഷ്ടം കുറയ്ക്കാനും കഴിയും.
എ.ഐ. ഏജന്റുമാരുടെ വരവോടെ ജോലിക്കാർക്ക് കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച കോപൈലറ്റ് സ്റ്റുഡിയോ ഉപയോഗിച്ച് കമ്ബനികള്‍ക്ക് അവർക്കനുയോജ്യമായ എ.ഐ. ഏജന്റുമാരെ നിർമ്മിക്കാൻ കഴിയും. ഇതിന് കോഡിങ് പോലും അറിയേണ്ട ആവശ്യമില്ല.
കസ്റ്റമർ സർവീസ്, സപ്ലൈ ചെയിൻ ജോലികള്‍ തുടങ്ങിയ ജോലികള്‍ക്കായി പത്ത് പുതിയ എ.ഐ. ഏജന്റുമാരെ അവതരിപ്പിക്കാനും മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു.