
ബെംഗളൂരു: ഇന്ത്യയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയുടെ വികസനത്തിനായി മൈക്രോസോഫ്റ്റ് 3 ബില്യൺ യുഎസ് ഡോളർ (ഏകദേശം 25,700 കോടി രൂപ) നിക്ഷേപിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നാദെല്ല പറഞ്ഞു.
2030-ഓടെ ഇന്ത്യയിൽ 10 ദശലക്ഷം പേരെ നിർമിത ബുദ്ധി നൈപുണ്യത്തിൽ പരിശീലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിപ്പ് നിർമ്മാതാവായ എൻവിഡിയ ചീഫ് ജെൻസൻ ഹുവാങ്, എഎംഡിയുടെ ലിയ സു, മെറ്റാ ചീഫ് എഐ ശാസ്ത്രജ്ഞൻ യാൻ ലെകൺ എന്നിവർ ഇന്ത്യ സന്ദർശിച്ചിരുന്നു.
ഇന്ത്യയിൽ 3 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപം രാജ്യത്തെ ഏറ്റവും വലിയ വിപുലീകരണമായിരിക്കുമെന്ന് നാദെല്ല പറഞ്ഞു. ഇന്ത്യയിലെ AI പ്രചാരണം ആവേശകരമാണ്.
എന്നാൽ, നിക്ഷേപത്തിന്റെ സമയപരിധി എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ വളർച്ചയിൽ സന്തോഷമുണ്ടെന്നും പ്രാദേശികമായി വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ഫെബ്രുവരിയിൽ നാദെല്ല അവസാനമായി ഇന്ത്യ സന്ദർശിച്ചപ്പോൾ, 2025-ഓടെ രാജ്യത്തെ 2 ദശലക്ഷം ആളുകൾക്ക് എഐ നൈപുണ്യ അവസരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെത്തിയ നദെല്ല, തിങ്കളാഴ്ച ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.