
കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇന്ത്യൻ ഓഹരി വിപണികൾ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്.
പുതുവർഷം തുടങ്ങിയിട്ടും വിപണിയിൽ തിരിച്ചടി തുടരുകയാണ്. അമേരിക്കയിൽ പ്രസിഡന്റ് ട്രംപ് ഭരണത്തിലേക്ക് മടങ്ങിയെത്തിയതോടെ ആഗോള വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകൾ വീണ്ടും തലപൊക്കിയതും നിരാശപ്പെടുത്തിയ കോർപറേറ്റ് പാദഫലങ്ങളും വിദേശ നിക്ഷേപകർ ഉയർത്തുന്ന കടുത്ത വിൽപ്പന സമ്മർദവും ഒക്കെയാണ് ആഭ്യന്തര വിപണിയെ പിടിച്ചുലയ്ക്കുന്നത്.
അതേസമയം തിരിച്ചടിയുടെ വേദന കൂടുതൽ നേരിടുന്നത് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗം ഓഹരികളിലാണ്. 2025ൽ ഇതുവരെയുള്ള കാലയളവിനിടെയുള്ള പ്രകടനം നോക്കുമ്പോൾ, എൻഎസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റിയിൽ ഏകദേശം മൂന്ന് ശതമാനം നഷ്ടം കുറിച്ചപ്പോൾ, നിഫ്റ്റി മിഡ് ക്യാപ്-150 സൂചിക ഏഴ് ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ്-250 സൂചിക ഒൻപത് ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തി.
ഈയൊരു സാഹചര്യത്തിൽ മിഡ് ക്യാപ് മ്യൂച്ചൽ ഫണ്ടുകളിലും സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിലും പണം മുടക്കുന്നത് സംബന്ധിച്ച് നിക്ഷേപകർക്കിടയിലും ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്.
ഒരു വിഭാഗം നിക്ഷേപകർ, മ്യൂച്ചൽ ഫണ്ടുകളിലേക്കുള്ള എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) നിർത്തുന്നതിനെ കുറിച്ച് വരെ ആലോചിക്കുന്നു.
സമീപകാലത്ത് ഓഹരി വിപണിയിൽ നേരിട്ട തിരുത്തൽ കാരണം മ്യൂച്ചൽ ഫണ്ട് സ്കീമുകളിലേക്ക് നടത്തുന്ന എസ്ഐപി നിർത്തിവെക്കേണ്ട ആവശ്യമുണ്ടോ? അതേസമയം നിക്ഷേപകർ എന്ത് നിലപാട് സ്വീകരിക്കണമെന്ന ചോദ്യത്തോട് സാമ്പത്തിക വിദഗ്ധരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. ഇതിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
നിക്ഷേപകർ എന്ത് ചെയ്യണം?
വിപണിയിൽ ഓഹരികൾക്ക് തിരിച്ചടി നേരിടുന്നതിനാൽ സ്മോൾ ക്യാപ്/ മിഡ് ക്യാപ് മ്യൂച്ചൽ ഫണ്ടുകളുടെ പ്രകടനത്തിലും ചാഞ്ചാട്ടം തെളിയാം.
അതിനാൽ ദീർഘമായ കാലയളവിലെ ലക്ഷ്യങ്ങൾ കണക്കാക്കിയും നിക്ഷേപത്തിന്മേൽ താരതമ്യേന ഉയർന്ന റിസ്ക് എടുക്കാൻ ശേഷിയുമുള്ളവർക്ക് ൾ ക്യാപ്/ മിഡ് ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം തുടരാമെന്നാണ് വിദഗ്ധർ പൊതുവായി സൂചിപ്പിക്കുന്നത്.
“വിവിധ മ്യൂച്ചൽ ഫണ്ടുകൾക്കിടയിൽ സ്മോൾ ക്യാപ് ഫണ്ട് സ്കീമുകളാണ് ഏറ്റവുമധികം റിസ്ക് പേറുന്നത്. അടിസ്ഥാന ലാർജ് ക്യാപ് വിഭാഗം ഓഹരികളേക്കാൾ ഉയർന്ന റിസ്ക് ഘടകങ്ങൾ മിഡ് ക്യാപ് ഫണ്ടുകളിലും ഉണ്ട്.
അതിനാൽ ഇവ രണ്ടും ദീർഘമായ കാലയളവ് കണക്കാക്കി വേണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്.
അവരവരുടെ റിസ്ക് എടുക്കാനുള്ള ശേഷി സ്വന്തം നിലയിൽ വിലയിരുത്തിയ ശേഷമാകണം ഒരു നിക്ഷേപകൻ സ്മോൾ ക്യാപ്/ മിഡ് ക്യാപ് ഫണ്ടുകളെ തെരഞ്ഞെടുക്കേണ്ടത്“ എന്നും അപ്ന ധന ഫിനാൻഷ്യൽ സർവീസസിന്റെ സ്ഥാപകൻ പ്രീതി സിൻഡെ അഭിപ്രായപ്പെട്ടു.