മുംബൈ: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന സംഭവവികാസത്തിൽ, മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) ഇടനാഴിക്കായി പരിശീലന സിമുലേറ്ററുകൾ വിതരണം ചെയ്യുന്നതിനായി ജപ്പാനിലെ മിത്സുബിഷി പ്രിസിഷൻ കമ്പനിക്ക് 201.21 കോടി രൂപയുടെ കരാർ നൽകി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL). ഇതുമായി ബന്ധപ്പെട്ട് സിമുലേറ്ററുകളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള സ്വീകാര്യത കത്ത് എംഎഎച്ച്എസ്ആർ മിത്സുബിഷിക്ക് നൽകി. കരാർ വ്യവസ്ഥകൾ അനുസരിച്ച് കരാർ ആരംഭിച്ച് 28 മാസത്തിനുള്ളിൽ മിത്സുബിഷി സിമുലേറ്ററുകൾ കൈമാറേണ്ടതുണ്ട്.
ഗുജറാത്തിലെ വഡോദരയിലുള്ള എംഎഎച്ച്എസ്ആറിന്റെ ഹൈ സ്പീഡ് റെയിൽ (എച്ച്എസ്ആർ) പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ രണ്ട് തരം സിമുലേറ്ററുകൾ സ്ഥാപിക്കും. ആദ്യ തരത്തിൽ ക്രൂവിന്റെ പരിശീലനത്തിനായി ഒരൊറ്റ ട്രെയിൻ സെറ്റ് സ്റ്റിമുലേറ്ററും, രണ്ടാമത്തേതിൽ പത്ത് ട്രെയിനികളും ഒരു ഇൻസ്ട്രക്ടർ കൺസോളും ഉൾപ്പെടും. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്ട്രക്ടർമാർ, റോളിംഗ് സ്റ്റോക്ക് മെയിന്റനൻസ് സ്റ്റാഫ് തുടങ്ങിയ ജീവനക്കാരെ ഹൈ സ്പീഡ് ട്രെയിനുകൾക്ക് പിന്നിലെ ഡ്രൈവിംഗ് സിദ്ധാന്തം മനസ്സിലാക്കാൻ ഈ ഉപകരണം സഹായിക്കും. ഇതിനായി വഡോദര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു സാമ്പിൾ ട്രാക്ക് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ ദൂരത്തിൽ 2026ൽ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ട്രയൽ റൺ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.